Tuesday, June 19, 2007

കേപ്-ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-4












കേപ് ഒഫ് ഗുഡ്-ഹോപ് മ്യൂസിയം
1652ല്‍ ജാന്‍-വാന്‍ റിബക്കിന്റ് വരവോടെ സ്ഥാപിതമായ ഒരു കോട്ട.
അംഗവൈകല്യം സംഭവിച്ചവരുടേതുള്‍പ്പെടെ ഏതാണ്ട്‌ 7000ത്തോളം വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ്‌ സൗകര്യമുള്ള ഈ അഴിമുഖം ഒരാധുനിക വ്യപര-വ്യവസായ കേന്ദ്രം കൂടിയാണ്‌. യാത്രാനേഷണങ്ങളും, വൈദ്യസഹായവും തൊട്ട്‌ കളവും മറ്റു കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി വരെ സെക്യുരിറ്റി ഇരുപത്തിനാലു മണിക്കൂറും ഇവിടെ ജാഗരൂപകാണ്‌. ഇത്തരം സൗകര്യങ്ങള്‍ ഈ അഴിമുഖത്തു മാത്രമല്ല സൗത്താഫ്രിയ്ക്കയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും ലഭ്യമാണ്‌.

സൗത്താഫ്രിയ്കയിലെ അവികസിതരും പിന്നോക്കരുമായ ഭൂരിപക്ഷത്തെ ഉദ്ധരിയ്ക്കുന്നതിനുള്ള സംവരണം മുതലായ ഉപാധികള്‍ മറ്റ്‌ വ്യാപാര രംഗങ്ങളിലുമെന്നപോലെ വിനോദസഞ്ചാരത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ടു ആധുനിക ടൂറിസ്റ്റ്‌-വ്യാപാര സംരംഭങ്ങള്‍ക്കു സമാന്തരമായി ധാരാളം ആഫ്രിയ്ക്കന്‍ സംരംഭങ്ങളും കാണാവുന്നതാണ്‌.







ഗോള്‍ഡ് ഒഫ് ആഫ്രിയ്ക്ക മ്യൂസിയം.

വെസ്റ്റ് ആഫ്രിയക്കയുടെ പുരാതന ധനവും പ്രഭുത്വവും വെളിവാക്കുന്ന അനേകം സ്വര്‍ണ സ്മാരകങ്ങള്‍ ഇവിടെ കാണാം‍

ആധുനികതയുടെയും സമകാലീനജനാധിപത്യത്തിന്റെയും അകമ്പടിയോടെ പുനരുജ്ജീവനം പ്രാപിച്ച്‌ ദേശീയ സ്മാരകങ്ങളായി മാറിയ സൗത്താഫ്രിയ്ക്കന്‍ ചരിത്രത്തിന്റെ അടയാളങ്ങള്‍‍‍ കാത്തുസൂക്ഷിയ്ക്കുന്ന മ്യൂസിയങ്ങളാണ്‌ ഇവിടെ ടൂറിസത്തിന്റെ വേറൊരാകര്‍ഷണം.

കളിമണ്‍ പാത്രങ്ങള്‍ തൊട്ട്‌ ചുവര്‍ ചിത്രങ്ങള്‍ വരെ കാലത്തിന്റെ വിരലടയാളം പതിഞ്ഞതെന്തും അവിടെ ഭഗിയോടെ കാത്തു സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു. അവയുടെ നിശബ്ദതയില്‍ ഈ ദേശത്തിന്റെ ചരിത്രമുണ്ട്‌, അതിലെ ദുഖ കാണ്ഡത്തിന്റെ ഏടുകളുണ്ട്‌, പ്രഭുത്വത്തിന്റെ ക്രൂരതയും, പതിത്വത്തിന്റെ രോദനങ്ങളുമുണ്ട്‌.












ഗോള്‍ഡ് ഒഫ് ആഫ്രിയ്ക്കയില്‍ കാണാവുന്ന ഒരു സ്വര്‍ണ നിര്‍മ്മിതി
സൌത്താഫ്രിയ്ക്കന്‍ മാരിറ്റൈം മ്യൂസിയം, കാസില്‍ ഓഫ്‌ ഗുഡ്‌ഹോപ്പിലെ ലാന്‍-ഡ്‌ മാര്‍ക്കു മ്യൂസിയം, ഗോള്‍ഡ്‌ ഓഫ്‌ ആഫ്രിയ്ക്ക മ്യൂസിയം, സ്ലേവ്‌ ലോഡ്ജ്‌ മ്യൂസിയം, സൗത്താഫ്രിയ്ക്കന്‍ ആര്‍ട്ട്‌ ഗാലറി എന്നിവ കേപ്‌ പട്ടണത്തില്‍ തന്നെ ഉള്ള എതാനും മ്യൂസിയങ്ങളാണ്‌. ഇത്തരം പതിനഞ്ചു മ്യൂസിയങ്ങള്‍ ഒരുമിച്ച്‌ ഇസിക്കോ മ്യൂസിയങ്ങള്‍ എന്നാണറിയപ്പെടുന്നത്‌.






ക്രൂരമായ കൊളോണിയല്‍ അധിനിവേശത്തിന്റെ കഥകള്‍ കറുത്ത ചാന്തു പോലെ തൂവിക്കിടക്കുന്ന ഈ ദേശത്തിന്റെ ചരിത്രത്തിലേക്കുള്ള ഒരു മൂന്നു മണിക്കര്‍ ഓട്ട പ്രദക്ഷിണമാണ് ഫുട്സ്റ്റെപ്സ്‌ റ്റു ഫ്രീഡം എന്ന ഇസിക്കോയുടെ മറ്റൊരാകര്‍ഷണം.

പട്ടണത്തെ ആകമാനം വീക്ഷിച്ച്‌ അതിന്റെ മുകളെടുപ്പുപോലെ നില്‍ക്കുന്ന സിഗ്നല്‍ ഹില്ലിലെ മറ്റൊരു മ്യൂസിയമാണ്‌, ബോക്കാപ്പ്‌ മ്യൂസിയം. ഇത്‌ ഇവിടുത്തെ അടിമച്ചരിത്രത്തിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നു.

(ആരായിരുന്നു ബൊക്കാപ്പിലെ ആ അടിമകള്‍? അടുത്ത ലക്കം...)
">Link

Thursday, June 14, 2007

കേപ് ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-3






ഇന്നത്തെ കേപ്‌ പെനിന്‍സുല ഈ ജനകീയ ഭരണത്തിന്റെ കീഴില്‍ അതിശീഘ്രം ലോക ശ്രദ്ധയാകര്‍ഷിയ്ക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിയ്ക്കുന്നു. ദീര്‍ഘദൃഷ്ടിയോടെ അവധാനപൂര്‍വം പ്രവര്‍ത്തന പദ്ധതി തയ്യാറാക്കിയിരിയ്ക്കുന്ന ടുറിസം ഇവിടെ ഒരാശയവും പുരോഗമന പ്രസ്ഥാനവും തൊഴിലവസരവുമാണ്‌. ഗവണ്മെന്റിലായാലും, സ്വകാര്യ ഉടമയിലായാലും, രണ്ടിന്റയും കൂട്ടായ്മയിലായാലും ഉടലെടുക്കുന്ന ഓരോ ടൂറിസ്റ്റു സംരംഭങ്ങളും ലോകത്തിന്റെ ആകര്‍ഷങ്ങളാകുന്നത്‌ അവയുടെ കര്‍ക്കശമായ ഗുണമേന്മയും, ആതിഥ്യ മര്യാദയും സൗമ്യതയും മൂലമാണ്‌.

ഈസ്റ്റര്‍ ക്രിസ്തുമസ്‌ ആഘോഷകാലത്ത്‌ തിരക്കു ക്രമാതീതമായി വര്‍ദ്ധിയ്ക്കുമ്പോഴും, കേപ്‌-ടൗണ്‍ പട്ടണത്തിന്റെ വൃത്തിയിലും വെടുപ്പിലും യാതൊരു മാറ്റവുമുണ്ടാകുന്നില്ല. ഇപ്പോള്‍ ദീപാവലിയും മറ്റു ഹിന്ദു വിശേഷ ദിവസങ്ങളൂം ഇവിടെ വര്‍ണ്ണശബളാഭമായ അഘോഷങ്ങളാണ്‌.


അപരിചിതര്‍ക്കു പോലും വഴി തെറ്റാതെ യാത്രചെയ്യാന്‍ കഴിയുന്ന വിധത്തിലാണ്‌ ഏതു തെരുവിലും,വളവിലും, തിരിവിലും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിയ്ക്കുന്നത്‌.

യാത്രക്കാരും വാഹനങ്ങളും ഒരുപോലെ ഈ സൈന്‍ ബോര്‍ഡുകളേയും, മറ്റു യാത്രാ നിയമങ്ങളേയും ബഹുമാനിയ്ക്കുന്നതു കാരണം ഒരേ സമയത്തു നൂറു കണക്കിനുവാഹനങ്ങള്‍ നീങ്ങുന്ന ഈ പട്ടണത്തിലെ ഗതാഗതം ചിട്ടപ്പെടുത്തിയ ഒരു സംഗീതം പോലെ ഒഴുകുന്നു.

കേപ്‌ ടൗണ്‍ നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ്‌ ആകര്‍ഷണമായ വിക്ടോറിയ ആന്‍ഡ്‌ ആല്‍ബേര്‍ട്‌ വാട്ടര്‍ ഫ്രണ്ടു സന്ദര്‍ശകരുടെ വിനോദഭാവനകളെ യാധര്‍ത്ഥ്യമാക്കുന്നു.



വി&ഏ ഷെമ്പെയ്ന്‍ ക്രുയ്സ്


അസ്തമനം തേടി കടലിന്റെ ഉള്ളിലേക്കൊരു യാത്ര, നുരഞ്ഞുപതിയുന്ന ഷെമ്പെയില്‍ നുണഞ്ഞു കൊണ്ട്(വേണ്ടവര്‍ക്ക്). സൂര്യന്‍ ഒരു വലിയ ചെമ്പു താലമായി, സിന്ദൂരശ്ചവി തൂകിയ ചക്രവാളച്ചരിവിലേക്കു താഴുമ്പോള്‍, ഇരുട്ടിനെ ഭയന്നു നിശബ്ദമായി കേഴുന്നു കടല്‍...
അറ്റ്‌-ലാന്റിക്കിന്റെ തീരത്ത്‌ വിക്ടോറിയ, ആല്‍ബേര്‍ട്‌ എന്നീ സമുദ്ര തടങ്ങളെ സംയോജിപ്പിച്ച്‌ വികസിപ്പിച്ചെടുത്ത ഈ അഴിമുഖം വെസ്റ്റേണ്‍ കേപ്പിലെ ആറു പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളില്‍ ഒന്നാണ്‌.

സമുദ്രജീവിതവും തുറമുഖവും മല്‍സ്യബന്ധനവും ബോട്ടു യാത്രയും സൂര്യാസ്തമനവും തുടങ്ങി കടലിനെ ചുറ്റിപ്പറ്റിയ എല്ലാ അനുഭവങ്ങളും മേന്മയുടെ ഉച്ച നിലവാരത്തില്‍ സഞ്ചാരികള്‍ക്കനുഭവവേദ്യമാകുന്ന വിധത്തിലാണ്‌ ഇവിടെ എല്ലാ വിനോദ സംരംഭങ്ങളും ഒരുക്കിയിരിയ്ക്കുന്നത്‌.









ഹാര്‍ബര്‍ ക്രൂയ്സ്
വി&എ വാട്ടര്‍ഫ്രണ്ടിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളും പണ്ടത്തെ ചരിത്രവും സചാരികള്‍ക്കു പരിചയപ്പെടുത്തുന്ന ഒരു കടല്‍ ചുറ്റല്‍






ചരിത്രവും കലയും ലോകത്തിലെ എല്ലാ വിശിഷ്ട ഭോജ്യങ്ങളുടെ ഗന്ധവും ചാലിച്ചെടുത്ത അറ്റ്‌-ലാന്റിക്കിന്റെ ശീതകാറ്റ്‌ കാഴ്ച്ചക്കരെ നര്‍മ്മഭാവത്തില്‍ തലോടുമ്പോള്‍ അവര്‍ക്കു മറ്റൊരു ലോകത്തിന്റെ അനുഭവമുണ്ടാകുന്നു.









റ്റൂ ഓഷ്യന്‍ അക്വേറിയം-കടലിലേക്കൊരു വാതായനം


മൃഗങ്ങളും, മത്സ്യങ്ങളും. ഉരഗങ്ങളും പക്ഷികളുമടക്കം 3000 ജന്തു ജീവജാലങ്ങളെ നേരില്‍ കാണാന്‍ കഴിയുന്ന കടലിനുള്ളിലെ ഒരു പ്രകൃതിസങ്കേതം


വാട്ടര്‍ഫ്രണ്ടിന്റില്‍ നിരനിരയായി നിന്നു യാത്രക്കാരനു സ്വാഗതമരുളുന്ന ഇവിടുത്തെ ഭോജനാലയങ്ങളില്‍ ഇന്‍ഡ്യന്‍, ഇറ്റാലിയന്‍, ചൈനീസ്‌ തുടങ്ങി ലോകത്തിലെ എല്ലാ ഒന്നാം നമ്പര്‍ പാചകങ്ങളും ലഭ്യമാണ്‌.

തുടരും

ചിത്രങ്ങള്‍ക്കു കടപ്പാട്, http://www.capetownpass.co.za/attractions/attr/twooceansaquarium.asp










">Link

Wednesday, June 06, 2007

കേരളത്തിലെ ന്യൂനപക്ഷവും ‘മൈനോരിറ്റി സ്റ്റാറ്റസും’

(മതം ഒരാശയമാണ്‌, ബൗദ്ധികമായ ഒരു വീക്ഷണമാണ്‌ എന്നൊക്കെയുള്ള പുരാതന ഇന്ത്യന്‍ കാഴ്ച്ചപ്പാടില്‍ നിന്ന് വളരെ മാറി, പ്രത്യേകിച്ച്‌ ഇന്നത്തെ മാര്‍ക്കറ്റ്‌ കാലഘട്ടത്തില്‍, അത്‌ അധികാര-രാഷ്ട്രീയ-ഭൗതികതയുടെ നൂതന വേഷങ്ങള്‍ അണിയുന്നു. അതുകണ്ട്‌ എല്ലാം മാറുന്നു എന്നു നമ്മള്‍ വേവലാതിപ്പെടുന്നു.എന്നാല്‍ മാറ്റങ്ങളേക്കുറിച്ചു സംസാരിച്ചാല്‍ സമാധാനകാംക്ഷികള്‍ എന്നുള്ള യോഗ്യത നമുക്കു നഷ്ടപ്പെടുമോ എന്നു നാം ഭയക്കുന്നുണ്ടോ?പക്ഷെ അതിനേക്കുറിച്ചൊരു സംവാദത്തിലേര്‍പ്പെട്ട്‌, കേരളത്തിന്റെ മത സൗഹൃദത്തിന്‌ ആരോഗ്യകരമായ ഒരു പുതു മോഡല്‍ നിര്‍മ്മിയ്ക്കേണ്ടത്‌ അനിവാര്യമാണെന്നു കരുതുന്നവര്‍ക്കു വേണ്ടി.. ഇതാ ഒരവസരം.)


അടുത്തയിട പുഷ്പഗിരി മെഡിയ്ക്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ച്‌ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ന്യൂന വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കു വേണ്ടി രൂപീകരിച്ച National Commission for Minority Educational Institution‍ 'മൈനോരിറ്റി സ്റ്റാറ്റസു കല്‍പ്പിച്ചു കൊടുത്തതായി അറിയുന്നു. ഇതോടെ മൈനോരിറ്റി സ്റ്റാറ്റസ്‌ കിട്ടിയ കേരളത്തിലെ പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൂടെ എണ്ണം 11 ആകുന്നു.
ഇവിടെ ആധാരം

ഒടുവില്‍ കിട്ടിയ വാര്‍ത്തയനുസരിച്ച്‌ ഇവയുടെ എണ്ണം 27 ആയി ഉയര്‍ന്നിരിയ്ക്കുന്നു. ഇനിയും അതുയരാണു സാദ്ധ്യത.

കേരളത്തിലെ പത്രങ്ങള്‍ മനപൂര്‍വം ജനശ്രദ്ധയില്‍ നിന്നകത്തി നിര്‍ത്തിയ ഈ വിധി വിവാദപരവും, യുക്തി ചിന്തയ്ക്കു നിരക്കാത്തതും ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയുടെ ഒരു പാഴ്‌വേലയുമായാണ്‌ അനുഭവപ്പെടുന്നത്‌.

ന്യൂനപക്ഷത്തിന്റെ വികസനം ഭൂരിപക്ഷത്തിന്റേതില്‍ നിന്നു പിന്നോക്കമാകാതിരിയ്ക്കുന്നതിനു അവര്‍ക്കു സ്വന്തമായി വിദ്യാഭ്യാസ സ്ഥപനങ്ങള്‍ നടത്തുന്നതിനു സംരക്ഷണം നല്‍കുന്ന ഭരണഘടനാവ്യവസ്ഥ (എണ്ണം 30) ഭൂരിപക്ഷത്തിന്റെ മേലുള്ള ന്യൂന പക്ഷത്തിന്റെ അധികാര വിപുലീകരണത്തിനു നിദാനമാകുന്നു എന്നുള്ളതാണ്‌ 'മൈനോരിറ്റി സ്റ്റാറ്റസ്‌' വിധിയിലെ വിവാദം.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ ഈ വിധി ഒരു അരാജകത്വത്തിലേക്കു തള്ളിയിടുന്നതു കൂടാതെ ഇന്ത്യയിലെ ജാതി-വര്‍ണ്ണ വിവേചനത്തിന്റ കെടുതിയില്‍ നിന്നിപ്പോഴും കരകയറാത്ത ഹിന്ദു ഭൂരിപക്ഷത്തിന്റയും പാവപ്പെട്ടവരുടെയും ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ ഇതു തകിടം മറിയ്ക്കുകയും ചെയ്യുന്നു.

കൂടാതെ കേരളം ദശവര്‍ഷങ്ങളായി അനുവര്‍ത്തിച്ചു വരുന്ന വികസന മോഡലിന്റെ നെഞ്ചത്ത്‌ ഇതു കത്തി വയ്ക്കുകയും ചെയ്യുന്നു.

യധാര്‍ഥത്തില്‍ ഇന്നു മൈനോരിറ്റി സ്റ്റാറ്റസിനു കൊടി പിടിയ്ക്കുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷവും ഈ സാമൂഹ്യ മോഡലിന്റെ ആനുകൂല്യം ധാരാളം അനുഭവിച്ചവരാണ്‌. (എതിര്‍പ്പുണ്ടോ)

കേരളത്തിലെ രണ്ടു പ്രധാന ന്യൂന പക്ഷങ്ങളാണ്‌ ക്രിസ്ത്യാനികളും മുസ്ലീംങ്ങളും. ഇവര്‍ ഹിന്ദു ഭൂരിഭാഗത്തേക്കാള്‍ വളരെ മുന്നോക്കം നില്‍ക്കുന്നവരാണെന്നാണ്‌ എന്റെ അറിവ്‌.

ഈ ന്യൂനപക്ഷത്തിന്റെ‍ ഭുരിപക്ഷവും കേരളത്തിന്റെ മുന്‍ ജാതി-വര്‍ണ്ണ വിവേചന അവസരങ്ങളെ തങ്ങള്‍ക്കനുഗുണമായി മാറ്റിയവരാണു താനും.

അലസരായ, സ്വത്തു വളര്‍ച്ചയേക്കുറിച്ചോ അതിന്റെ കാര്യക്ഷമമായ മേല്‍നോട്ടത്തേക്കുറിച്ചോ യാതൊന്നും അറിഞ്ഞു കൂടാതിരുന്ന, സ്വന്തമായ യാതോരു തൊഴില്‍ വൈദഗ്ധ്യവുമില്ലാതിരുന്ന വരേണ്യവര്‍ഗത്തിന്റെയും അതു പോലെ കര്യപ്രാപ്തിയില്ലാതിരുന്ന രാജഭരണ മേധാവിത്വത്തിലുമായിരുന്നു ഒരു കാലത്തു കേരളത്തിന്റെ ഭൂരി ഭാഗം ഭൂസ്വത്തുക്കളും.

സ്വയം പാപ്പരായപ്പോള്‍ ആ സ്വത്തുക്കള്‍ മുഴുവനും അവര്‍ പണയം വച്ചത് ഈ ന്യൂനപക്ഷങ്ങള്‍ക്കായിരുന്നു.‍

മിഷനറി-കൊളോണിയല്‍ കൂട്ടുകെട്ടും അറബി നാട്ടിലെ എണ്ണയും ഈ ന്യൂനപക്ഷങ്ങള്‍ക്കു കൂടുതല്‍ വികസന അവസരങ്ങള്‍ നേടിക്കൊടുത്തു.

വിദേശ പണത്തിന്റ ഒഴുക്കില്‍ വീണ്ടും ന്യൂനപക്ഷം കേരളത്തിന്റ ഭൂസ്വത്തുക്കള്‍ വാരിക്കൂട്ടി.

അങ്ങനെയൊക്കെ ആയിട്ടും അവിടുത്തെ ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ നേരെ പരാതി ചൊരിഞ്ഞില്ല.

പകരം സ്വന്തം വിധിയെ പഴിച്ചു കൊണ്ട്‌, ന്യൂനപക്ഷത്തിന്റെ വളര്‍ച്ചയില്‍ അവരെ ബഹുമാനിച്ചു കൊണ്ടും, അംഗീകരിച്ചുകൊണ്ടും സ്വന്തം ഇടങ്ങളിലേക്കു പിന്മാറുകയാണുണ്ടായത്‌. അല്ലാതെ അവരുടെ വികസനത്തിനു തടസം നില്‍ക്കാനോ, അവരോടു വിവേചനം കാട്ടാനോ ചെന്നില്ല.

പക്ഷെ ഈ സത്യങ്ങളെ കാറ്റില്‍ പറപ്പിച്ചുകൊണ്ട്‌ ഇപ്പോള്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങള്‍ ഒരു ന്യൂനപക്ഷ സഹതാപ ലേബലുമൊട്ടിച്ച്‌ ഭരണഘടനയുടെ 30ആം വകുപ്പിന്റെ സംരക്ഷണം തേടുന്നതെന്തിന്‌? അവര്‍ക്കു ഭൂരിപക്ഷത്തോടൊപ്പം വികസനമില്ലാഞ്ഞിട്ടോ, അതോ അവരുടെ വിദ്യഭ്യാസക്കച്ചവടത്തിന്റ മുഴുവന്‍ ലാഭവും സമൂഹത്തില്‍ അശരണരായവര്‍ക്കു പുറം തിരിഞ്ഞു നിന്ന് സ്വന്തമായി വീതിച്ചെടുക്കാനോ?

ആരാണു കേരളത്തിലെ ന്യൂനപക്ഷം?

ഇത്തരുണത്തില്‍ ഉയരുന്ന രസകരമായ രണ്ടു ചോദ്യങ്ങളാണ്‌,

(1)ആരാണു കേരളത്തിലെ ന്യുനപക്ഷം?

(2)ഇന്ത്യന്‍ ഭരണഘടനയുടെ 30ആം വകുപ്പനുസരിച്ചുള്ള ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ സ്ഥാപന അവകാശങ്ങളും 'മൈനോരിറ്റി സ്റ്റാറ്റസും' ഒന്നു തന്നെയാണോ?

ലോകത്തെ മുഴുവന്‍ ന്യൂനപക്ഷങ്ങളുടേയും പ്രശ്നം പരിഹരിയ്ക്കാനായി നിലകൊള്ളുന്ന യുണൈറ്റഡ്‌ നേഷന്‍സു പോലും ന്യൂനപക്ഷമെന്തെന്നുള്ളതോ ആരെന്നുള്ളതോ ഇന്നു വരെ നിര്‍വച്ചിട്ടില്ല.

സാന്ദര്‍ഭികമായി,ഒരു ഭരണക്രമവും വ്യവസ്ഥയുമില്ലാത്തിടത്ത്‌,് ഭൂരിപക്ഷത്തിന്റയും ശക്തി കൂടിയവരുടേയും നിരന്തരമായ വിവേചനങ്ങള്‍ക്കും ക്രൂരതയ്ക്കും വിധേയമാകുന്നവരെയാണ്‌ ന്യൂനപക്ഷമെന്നു നിര്‍വചിയ്ക്കപ്പെടുന്നത്‌. ഒരു ജനാധിപത്യരാജ്യമായ ഇന്‍ഡ്യില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം.

യുണൈറ്റഡ്‌ നേഷന്‍സിനേപ്പോലെ തന്നെ, ഇന്ത്യന്‍ ഭരണഘടനയും ദേശത്തിന്റയോ സ്റ്റേറ്റിന്റയോ അടിസ്ഥാനത്തില്‍ ഒരു ന്യൂനപക്ഷത്തെ നിര്‍വചിച്ചിട്ടില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണത്തേക്കുറിച്ചു പറയുന്ന ഭരണഘടനയുടെ 30-ആം വകുപ്പില്‍ പോലും ഇന്ത്യയിലെ ന്യൂനപക്ഷം ആരെന്നു വ്യക്തമാക്കുന്നില്ല.
ഇവിടെ ആധാരം

അഖിലേന്ത്യ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ഭാഗമായ അഖിലേന്ത്യ കത്തോലിക്ക കൗണ്‍സിലിന്റെ പ്രസിഡണ്ടായ ജോണ്‍ ദയാല്‍ തന്റെ ‘The Indian Goverement, the Supreme Court and the Relisious Minorities in India' എന്ന ലേഖനത്തില്‍ പറയുന്നത്‌ ഇന്‍ഡ്യന്‍ ഭരണഘടനയുടെ 30-ആം വകുപ്പ്‌ ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌, ഇന്ത്യയുടെ ബഹുസംസ്കാരത്തിന്റെ തൊങ്ങലാടകളില്‍ തങ്ങളെ തങ്ങളാക്കുന്ന ആ വ്യതിരക്ത സംസ്കാരം, സരക്ഷിയ്ക്കുന്നതിനും, പ്രോല്‍സാഹിപ്പിയ്ക്കുന്നതിനും പ്രചരിപ്പിയ്ക്കുന്നതിനും ഉപാധിയാകത്തക്കവണ്ണം അവരുടെ സ്ഥാപനങ്ങളുടെ സ്വയംഭരണം നടത്തിക്കൊണ്ടു പോകുന്നതിലേക്കുള്ള മതപരവും ഭാഷാപരവുമായ അവകാശങ്ങളാണ്‌ എന്നാണ്‌. (എന്റ പരിഭാഷയാണ്‌, തെറ്റുണ്ടെങ്കില്‍ ക്ഷമിയ്ക്കുക)
ഇവിടെ ആധാരം

കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക്‌ മറ്റുള്ള കേരളക്കാരില്‍ നിന്നു വ്യതിരക്തമായ ഒരു സംസ്കാരമുണ്ടോ? ഉണ്ടെങ്കില്‍ അതു യൂറോപ്യന്റേതോ, റോമിന്റേതോ, അമേരിയ്ക്കയുടേതോ? അതുപോലെ കേരളത്തിലെ മുസ്ലീങ്ങള്‍ക്കും വ്യത്യസ്ഥമായ ഒരു സംസ്കാരമുണ്ടോ? (അറിയാന്‍ ചോദിയ്ക്കുകാണേ)

2004ലെ ഒരു കണക്കനുസരിച്ച്‌, കേരളത്തില്‍ 98 ഹിന്ദു ഉടമസ്ഥതയ്ക്കെതിരേ, 258 ന്യൂനപക്ഷ പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടായിരുന്നു. അവയൊക്കെ ന്യൂനപക്ഷത്തിന്റെ വ്യതിരക്തമായ സംസ്കാരത്തെ സംരക്ഷിയ്ക്കുന്നതിനും പ്രോല്‍സാഹിപ്പിയ്ക്കുന്നതിനും പ്രചരിപ്പിയ്ക്കുന്നതിനും ഉണ്ടാക്കിയവയായിരുന്നോ?

അതേ ലേഖനത്തില്‍ തന്നെ ദയാല്‍, ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറാലായ സോളി സൊനാബ്ജി, അടുത്തയിട സുപ്രിം കോടതിയ്ക്കു മുന്‍പാകെ, ന്യൂനപക്ഷങ്ങളുടെ സ്വന്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിയ്ക്കുന്നതിനും അവയുടെ സയംഭരണം നടത്തുന്നതിനുമുള്ള അവകാശം പരമമായതു കൊണ്ട്‌ അതില്‍ 'ഒട്ടിപ്പു പണി' നടത്തതുത്‌ എന്നു പറഞ്ഞതായി പറയുന്നു.

എന്നാല്‍ ഏപ്രില്‍ 11, 2007ല്‍ അതേ ബഹുമാനപ്പെട്ട മുന്‍ അറ്റോര്‍ണി ജനറല്‍ ‘ന്യൂനപക്ഷമെന്ത്‌?’ എന്ന തലക്കെട്ടില്‍ എഴുതിയതായി കാണിച്ചിരിയ്ക്കുന്ന ലേഖനത്തില്‍ പറയുന്നതെന്താണെന്നു നോക്കുക

കേരളത്തിന്റെ സന്ദര്‍ഭത്തില്‍ 1958ലെ കേരളവിദ്യാഭ്യാസ ബില്ലിനോടനുബന്ധിച്ചുള്ള കോടതി അഭിപ്രായത്തില്‍ ഒരു സ്റ്റേറ്റിന്റെ ന്യുനപക്ഷത്തെ എങ്ങനെ തീരുമാനിയ്കണമെന്നു പറഞ്ഞിരിയ്ക്കുന്നതനുസരിച്ച്‌, അവിടുത്തെ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ആഗ്ലോ-ഇന്ത്യാക്കാരും നൂനപക്ഷമാണെന്നു പറയുന്നു. (എന്റെ പരിഭാഷ)(ഇത്‌ അംഗസംഖ്യയെ ആശ്രയിച്ചുള്ള ഒരു നിഗമനമായിരുന്നു)


അടുത്ത പേജില്‍, അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമനുസരിച്ച്‌, കേവലം അംഗസംഖ്യയുടെ പേരില്‍ മാത്രം ഒരു ന്യൂനപക്ഷത്തെ തീരുമാനിയ്ക്കുന്നതു അവിതര്‍ക്കമായ തീരുമാനമല്ല എന്നു പറയുന്നു. പകരം ഒരു രാജ്യത്തിന്റയോ സ്റ്റേറ്റിന്റയോ ന്യൂനപക്ഷ-ഭൂരി‍പക്ഷത്തെ തീരുമാനിയ്ക്കുന്നതിന്റെ മാനദണ്ഡം അവരുടെ അധികാരത്തിന്റെ അടയാളങ്ങളാണ്‌ എന്നും പറയുന്നു. ഇതറിയാന്‍ ചോദിയ്കേണ്ട സംഗത്യമായ ചോദ്യങ്ങള്‍, (രാഷ്ട്രീയ സമൂഹ്യ) തീരുമാനങ്ങളെടുക്കാനും, നയരൂപീകരണത്തിനും അവ നടപ്പിലാക്കുന്നതിനും ആര്‍ക്കാണൂ കൂടുതല്‍ ശക്തിയുള്ളത്‌ എന്നാണെന്നും‌ എന്നും അദ്ദേഹം പറയുന്നു.
ഇവിടെ ആധാരം

അദ്ദേഹത്തിന്റെ ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ കേരളത്തിലെ യധാര്‍ഥ ന്യൂനപക്ഷം ആര്‌?

ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കില്‍ നോക്കുക
ഇവിടെ ആധാരം

കുറച്ചു ചരിത്രം

കേരളത്തിലെ 'മൈനോരിറ്റി സ്റ്റാറ്റസ്‌'ന്റെ ചരിത്രം ഇവിടെ 2000ല്‍ യു.ഡി.എഫ്‌ ഭരണകലത്ത്‌ ആരഭിച്ച സ്വയം സ്ഥാപിത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട്‌ ആരഭിയ്ക്കുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രി.എ.കെ.ആന്റണിയുടെ ഈ സംരംഭം, ഉന്നത വിദ്യാഭ്യാസത്തിനായി അന്യ സംസ്ഥാനങ്ങങ്ങളിലേക്ക്‌ ഭീമമായ കാപ്പിറ്റേഷന്‍ തുകകള്‍ മുടക്കി പോയിരുന്ന പണച്ചാക്കുകളെ ഉദ്ദേശിച്ച്‌ ഉണ്ടാക്കിയതായിരുന്നെങ്കിലും അതു ക്രമേണ സാമൂഹ്യ പ്രതിബദ്ധത ഉള്‍ക്കൊണ്ട ഒരു സംരംഭമായി രൂപാന്തരം പ്രാപിച്ചു. ഒരു സ്വകാര്യ കോളേജ്‌ സമം രണ്ടു ഗവണ്മെന്റു കോളേജ്‌ എന്ന ആശയം രൂപീകരിച്ച്‌ അതു കേരളത്തിലെ പിന്നോക്ക-ദാരിദ്ര്യ വിഭാഗങ്ങള്‍ക്ക്‌ സവരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഗവണ്മെന്റിന്റെ ഈ സ്വകാര്യ പങ്കു സംരംഭത്തില്‍ പങ്കാളികളാന്‍ ഹിന്ദുക്കളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ അവരുടെ പിന്നോക്കവസ്ഥ കാരണം കഴിയാതെ വന്നു എന്നത്‌ ഇവിടെ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു.

പകരം സമ്പത്തികമായും മറ്റ്‌ എല്ലാവിധത്തിലും മുന്നോട്ടു നിന്ന ന്യൂനപക്ഷങ്ങള്‍ക്ക്‌ ആ സംരംഭത്തെ പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. അതോടെ കേരളത്തിലെ സ്വകാര്യ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും അവയില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ദ്ധികളുടെ എണ്ണവും പൂര്‍വാധികം വര്‍ദ്ധിയ്ക്കാന്‍ ഇടയായി.

2005ലെ വിദ്യാഭ്യാസമന്ത്രി, ശ്രീ.ഇ.റ്റി മുഹമ്മദിന്റെ വാകുകള്‍ അനുസരിച്ച്‌ 2005-06 അദ്ധ്യയനവര്‍ഷത്തില്‍ എന്‍-ജിനീയറിംഗ്‌, മെഡിക്കല്‍, ബിഫാം കോഴ്സുകളിലേക്കുള്ള പ്രവേശനം 2000-01 കാലഘട്ടത്തിലെ 9,369 ല്‍ നിന്ന് 29,511 ആയി വര്‍ദ്ധിച്ചു. അതേ കാലഘട്ടത്തിലെ റിസര്‍വേഷന്‍ സീറ്റുകളിലേക്കുള്ള പ്രവേശനം 2666 ല്‍ നിന്ന് 7004 ആയും ഉയര്‍ന്നു. (ഈ പ്രവേശനങ്ങള്‍ എല്ലാം മെറിറ്റ്‌ അടിസ്ഥനത്തില്‍ ആണെന്നാണ്‌ എന്റെ അറിവ്‌).

പക്ഷെ സ്വാര്‍ദ്ധമായ ലാഭേശ്ച കാരണം, സ്വകാര്യസ്ഥാപനങ്ങള്‍ ക്രമേണ റിസര്‍വേഷന്‍ സീറ്റുകളുടെ സാമൂഹ്യ പ്രതിബദ്ധതയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു.

ഇന്ത്യയുടെ പരമോന്നത ന്യായപീഠമായ സുപ്രിം കോടതി ഈ മൂലധന നിയന്തിത കാലഘട്ടത്തില്‍ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാവകാശങ്ങളൂടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ ചില വിധിപ്രസ്ഥാവനകളേക്കുറിച്ചു കൂടി പറയാതെ ഈ ചരിത്രം പൂര്‍ത്തിയാവില്ല.

ആദ്യത്തേത്‌ 1993ലെ ഉണ്ണികൃഷ്ണന്‍ കേസ്‌. അതിന്റെ വിധിയില്‍ ന്യയാധിപനായിരുന്ന ജീവന്‍ റെഡി, സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയില്‍ ഊന്നിയ ഒരു പരിപാടിക്രമമാണ്‌ ഉന്നയിച്ചത്‌. എ.കെ ആന്റണിയുടെ സംരംഭം ഈ മോഡലിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്നു തോന്നുന്നു.

രണ്ടാമത്തെ ടി.എം.ഏ പൈ കേസിലുണ്ടായ, ന്യാധിപന്‍ ബി.എന്‍. ക്രിപാലിന്റെ പതിനൊന്നംഗ ബഞ്ചിലെ വിധി, ഉണ്ണികൃഷ്ണന്‍ വിധിയുടെ ന്യൂനതകളെ പരിഹരിച്ച്‌, സ്വകാര്യ മനേജുമെന്റുകളെ അനുകൂലിയ്ക്കുന്നതായിരുന്നു. സ്വകാര്യ കോളേജുകളുടെ സ്വയം ഭരണത്തെ കൂടുതല്‍ അനുകൂലിയ്കയും എന്നാല്‍ ഗവണ്മെന്റിന്റെ നിയന്ത്രണത്തില്‍ സാംഗത്യം കാണുകയും ചെയ്ത ഒരു വിധിയായിരുന്നു അതെങ്കിലും അതിനും പ്രശ്നങ്ങള്‍ക്കു കാര്യമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നു തന്നെയല്ല, സ്വകാര്യ മാനേജുമെന്റുകള്‍ സ്വയം ഭരണത്തിന്റ പേരില്‍ തങ്ങള്‍ക്കു തോന്നിയ ഫീസ്‌ നിരക്കും കാപ്പിറ്റേഷന്‍ ഫീസും ഈടാക്കാന്‍ തുടങ്ങി.

മാനേജുമെന്റിനെ അനുകൂലിച്ചു റിസര്‍വേഷന്‍ വേണ്ട എന്നു പൊതുവായി വിധിയില്‍ പറഞ്ഞു എങ്കിലും റിസര്‍വേഷന്റെ ആവശ്യത്തെ പ്രാദേശികമായി അതു പരിഗണിയ്ക്കുകയും ചെയ്തു.

ടി.എം.എ പൈ കേസിന്റ വിധിയുടെ മറ്റൊരു പ്രത്യാഘാതം അതിനെ തുടര്‍ന്ന് ഗവണ്മെന്റു-സ്വകാര്യ തലങ്ങളില്‍ ഒരു പോലെ ഉണ്ടായ ഭീമമായ ഫീസു വര്‍ദ്ധനയാണ്‌. ഈ അവസ്ഥ കേരളത്തിലെ സാധാരണക്കാരന്റെ ഉന്നത വിദ്യാഭ്യാസസ്വപ്നത്തെ തകിടം മറിച്ചു എന്ന വസ്തുതയ്ക്കു മുന്‍പില്‍ സുപ്രിം കോടതിയ്ക്കു നിസംഗമായി നോക്കി നില്‍ക്കുവനേ കഴിഞ്ഞുള്ളു.
ആധാരം ഇവിടെ

പിന്നീട്‌ 2005ല്‍ കേരളത്തിലെ സ്വകാര്യ സ്ഥപനങ്ങളില്‍ അനുവര്‍ത്തിച്ചു വന്ന 50% റിസര്‍വേഷന്‍ സമ്പ്രദായം സുപ്രിം കോടതി ഇല്ലാതാക്കി.

ഇതേതുടര്‍ന്നാണ്‌ സ്റ്റേറ്റിന്റെ അധികാരമുപയോഗിച്ച്‌ കേരളത്തിലെ യു.ഡി.എഫ്‌ ഗവണ്‍മന്റ്‌ 2006ല്‍ കെരളാ പ്രൊഫഷനല്‍ കോളേജു ബില്‍ പാസാക്കിയത്‌. ഇതും സുപ്രിം കോടതി അസാധുവാക്കി.

യു.ഡി.എഫ്‌. ഗവണ്മെനിന്റ വിദ്യഭ്യാസമന്ത്രി ശ്രീ. എം.എ.ബേബിയുടെ അഭിപ്രായത്തില്‍ 2006ലെ കേരളാ സ്വകാര്യ കോളേജു ബില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശത്തെ കുറിച്ചുള്ളതായിരുന്നു. എങ്കിലും, ന്യൂനപക്ഷത്തിന്റെ മൈനോറിറ്റി സ്റ്റാറ്റസ്‌ അതിന്റെ ചിന്തയായിരുന്നില്ല. കാരണം കേരളത്തിലെ ഒരൊറ്റ ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥപനം പോലും'മൈനോരിറ്റി സ്റ്റാറ്റസ്‌'നു വേണ്ടി ശ്രമിച്ചിരുന്നില്ല, കാരണം അവര്‍ അതിനു യോഗ്യരാവുകയില്ല എന്നവര്‍ക്കു തന്നെ അറിയാമായിരുന്നു.
ആധാരം ഇവിടെ

ചുരുക്കത്തില്‍, (1) അംഗ സംഖ്യയുടെ പേരില്‍ മാത്രം, കേരളത്തിലെ (ഈ ലേഖനത്തില്‍ പ്രതിപാദിയ്ക്കുന്ന) ന്യൂനപക്ഷങ്ങള്‍, ഭരണഘടനയുടെ 30ആം വകുപ്പില്‍ പ്രതിപാദിയ്ക്കുന്ന ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ക്കു യോഗ്യരല്ല. (2) ഭരണഘടനാപരമായ ന്യൂന പക്ഷത്തിന്‍് ഒരു സ്റ്റേറ്റില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിനുള്ള സംരക്ഷണങ്ങളും 'മൈനോരിറ്റി സ്റ്റാറ്റസും‘ രണ്ടും രണ്ടാണ്‌‌. (ഞാനെത്ര ആലോചിച്ചിട്ടും എനിയ്ക്കിങ്ങനെയേ മനസിലക്കാന്‍ ക്ഴിയുന്നുള്ളു)

ഇന്ത്യന്‍ ഭരണഘടനയുടെ 30ആം വകുപ്പ് ന്യൂനപക്ഷ സ്റ്റാറ്റസിനേക്കുറിച്ച്‌ യാതൊന്നും പറയുന്നില്ല.
ഇവിടെ ആധാരം

സംഗതികള്‍ ഇങ്ങനെ ഭരണഘടനാപരമായും നിയമനിര്‍മ്മാണപരമായും കുഴഞ്ഞുമറിഞ്ഞ്‌ ഒരെത്തും പിടിയുമില്ലാതെ കിടക്കുമ്പോഴാണ്‌, ഇപ്പോള്‍ മൈനോരിറ്റി വിദ്യാഭ്യാസ കമ്മീഷന്‍ എന്നു പറയുന്ന ഒന്നു തല്ലിക്കൂട്ടുന്നതും, അതിനു പ്രത്യേക നിയമനിര്‍മ്മാണ അവകാശം കല്‍പ്പിച്ചു കൊടുക്കുന്നതും, ന്യൂനപക്ഷത്തില്‍ നിന്നു തന്നെ മൂന്നു പേരെ അതിന്റെ കമ്മീഷണര്‍ മാരായി നിയമിയ്ക്കപ്പെടുന്നതും, അവര്‍ കേരളത്തിലെ ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കു മൈനോരിറ്റി സ്ഥാനം കല്‍പ്പിച്ചു കൊടുക്കുന്നതും.

അതോടെ ന്യൂനപക്ഷ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നിയമസാധുതയോടെ സംവരണത്തിന്റെ ബാദ്ധ്യതയില്‍ നിന്നും ഒഴിഞ്ഞുമാറാമെന്നുള്ള അവസ്ഥ വന്നു.

ഈ കാരണങ്ങളാലാണ്‌ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ 'മൈനോരിറ്റി സ്റ്റാറ്റസ്‌' യുക്തിയ്ക്കു നിരക്കാത്തതായും, ഇന്ത്യന്‍ നീതിന്യായ വകുപ്പിന്റെ ഒരു പാഴ്‌പണിയായും തോന്നുന്നത്‌.

പരിഹാരമായി എനിയ്ക്കു തോന്നുന്നത്‌;

(1) തങ്ങളിലുള്ള വിശ്വാസം ഒരിയ്ക്കല്‍ സ്വയം നഷ്ടപ്പെടുത്തിയ സ്വകര്യ വിദ്യാഭ്യസ സ്ഥാപനങ്ങളുമായി ഗവണ്മെന്റു ഇനിയും ചര്‍ച്ചയ്ക്കൊരുങ്ങാതെ, കേരളത്തിലെ പിന്നോക്കരും ദരിദ്രരുമായ ഭൂരിപക്ഷത്തിന്റ ഉന്നത വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വെണ്ടി ആവശ്യമായ നിയമ നിര്‍മ്മാണം നടത്തേണ്ടതാകുന്നു.

(2) അതുണ്ടാകാത്ത പക്ഷം, കേരളത്തിലെ ഗവണ്‍മന്റ്‌ സഹായത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്വകാര്യ സ്ഥപനങ്ങള്‍ക്കു കൊടുക്കുന്ന സഹായം ഉടനടി പിന്‍-വലിച്ച്‌ ആ സഹായം ഉപയോഗിച്ച്‌ ഇവിടുത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്കും സാമ്പത്തിക പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സ്വന്തം ഉന്നത വിദ്യഭാസ സ്ഥാപനങ്ങള്‍ നടത്തുന്നതിലേക്ക്‌ ചിലവഴിയ്കേണ്ടതാകുന്നു.

(3)അങ്ങനെ സ്വകാര്യസ്ഥാപനങ്ങളും അവരുടെ അനുകൂലികളും‍ ഒരു വശത്തും, ഗവണെന്റും, പിന്നോക്കരും, പാവങ്ങളും, അവരുടെ അനുഭാവികളും മറു വശത്തുമായി നില്‍ക്കുന്ന ഈ പ്രശ്നത്തില്‍‍, കേരളത്തിന്റെ മത-സാമൂഹ്യ-വ്യക്തി വിഭാഗീയത അതിന്റെ ഒരു പ്രത്യാഘാതമായി പലരും കാണുന്നു. കാലിക പ്രാധാന്യമുള്ള ഈ പ്രശ്നത്തെ എങ്ങനെ നമുക്കു നേരിടാന്‍ സാദ്ധിയ്ക്കുമെന്നുള്ളതു പ്രധാനമായ ഒരു ചോദ്യമാണ്.



------------


Kerala Minorities and their ‘Minority Status’

(Religion as an opinion or an intellectual vision as we knew it is changing, taking new forms of power, politics and material. We are upset about changes. But do we fear that breaking our silence on changes will dent on our decency and good nature. For those who think that a discussion on change is eminent to forge a healthy religious unity among the Kerala people, here is an opportunity)




The National Commission for Minority Educational Institutions (NCMEI) on Wednesday granted minority status to five educational institutions under the Pushpagiri Medical Society; ending an eight-year-old wait that began in February 1999. With this, the number of professional colleges having minority status in Kerala has gone up to 11

To read more click here


http://blogsearch.google.com/blogsearch?hl=en&num=10&c2coff=1&lr=lang_ml&safe=off&ie=UTF-8&scoring=d&q=blogurl:.+%22വിഭാഗം:+ലേഖനം%22