Saturday, November 24, 2007

കേരള ഹിന്ദുവിന്റെ ദൈവബോധങ്ങള്‍

ഹിന്ദുമതവും, ക്ഷേത്ര ദൈവങ്ങളും, അവയുടെ യജമാനസ്ഥാനം വഹിയ്ക്കുന്ന ബ്രാഹ്മണ തന്ത്രികളും, ഇവരുടെയെല്ലാം രാഷ്ട്രീയ മേല്‍കോയ്മ വഹിയ്ക്കുന്ന മത സര്‍വീസ് സംഘടനകളും, ദേവസ്വംബോര്‍ഡും ഇന്നു പല മീഡിയ/ബ്ലോഗു ചര്‍ച്ചകള്‍ക്കും വിഷയമാകുകയാണല്ലോ. അതില്‍ ഏറ്റവും ഒടുവില്‍ നടന്ന ചര്‍ച്ചയാണ് ചൂരീദാര്‍ ചര്‍ച്ച.

മുന്‍പെന്നപോലെ, ഈ ചര്‍ച്ചയിലും ഒരു വിഭാഗം ‘ഹിന്ദു’ക്കള്‍ക്കു മരൊരുവിഭാഗം ‘ഹിന്ദു’ക്കളെ എതിര്‍ക്കേണ്ടി വന്നു. ആദ്യത്തെ വിഭാഗം, അമ്പലത്തില്‍ എത്തുന്ന സ്തീയുടെ വേഷവിധാനത്തില്‍ തന്ത്രികളുടെ യുക്തിഹീനമായ കൈകടത്തല്‍ തനി തോന്ന്യാ‍സവും അനീതിയുമാണെന്നാക്ഷേപിച്ചു. ജോത്സ്യന്റെ‍ പ്രശ്നംവയ്പ്പില്‍ തന്തികള്‍ക്കുള്ള വിശ്വാസം അതേപടി വിശ്വാസികളില്‍ അടിച്ചേല്‍പ്പിയ്ക്കുന്ന അവസ്ഥയെ തന്ത്രമെന്നും, ബലിശമായ അന്ധവിശ്വാസമെന്നും ആ കൂട്ടര്‍ വിലയിരുത്തി.

ഹിന്ദു പ്രമാണികള്‍ എന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന രണ്ടാമത്ത് കൂട്ടര്‍ ഈ ആക്ഷേപത്തെ വസ്തുനിഷ്ഠതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും അഭിമുഖീകരിയ്ക്കുന്നതിനു പകരം കേവലം മേല്‍കോയ്ക കോണ്ട് നേരിടാന്‍ ശ്രമിച്ചു.

യദ്ധാര്‍ഥ ഹിന്ദുമത ധര്‍മ്മങ്ങളോടു യാതൊരു നീതിയും പുലര്‍ത്താത്ത ഇവരുടെ ഇത്തരം എതിപ്പുകളില്‍‍ പൊതുവെ താഴെപ്പറയുന്നവ ‍ ശ്രദ്ധേയമാണ്.


(1)ഇതിഹാസ-കാല്പനിക-മിസ്റ്റിക് വാക്ധാടിയാണ് ഇവരുടെ പടയണിയിലെ ആയുദ്ധങ്ങള്‍. ഹിന്ദു മതത്തിന്റെ സങ്കല്പ തലങ്ങളില്‍ നിലനില്‍ക്കുന്ന ദൈവങ്ങളേയും, ബിംബങ്ങളേയും, അടയാളങ്ങളേയും, ഭാവനകളേയും, ഇതിഹാസങ്ങളേയും കൂടാതെ ഇടയ്ക്കിടയ്ക്ക് വാസ്തവികമായ ഇന്ത്യന്‍ സംസ്കാരങ്ങളേയും അവയുടെ ബിംബങ്ങളേയും കൂട്ടുപിടിച്ചുകൊണ്ടാണ് ഇവര്‍ ഈ വാക്ധാടി നടത്തുന്നത്. ഇതില്‍ കൂടീയാണ് ഇവര്‍ ഹിന്ദുമതത്തിന്റെ മൊത്തം ഒടേരായും വിശ്വാസികളുടെ പ്രമാണിമാരായും ചമയുന്നത്.

(2)സങ്കല്പ-ഇതിഹാസ-ഭക്തി തലങ്ങളില്‍ യുക്തിയില്ല എന്നവര്‍ അരുളിച്ചെയ്യൂന്നു, പകരം അവിടെ വിശ്വാസമേ ഉള്ളു, കണ്ണടച്ച വിശ്വാസം. അതുകൊണ്ട് അവിടെ ചിന്തയോ, യുക്തിയോ, സജീവമായ മനസിന്റെ സൃഷ്ടിപരതയോ പ്രവര്‍ത്തിയ്ക്കാന്‍ സാദ്ധ്യമല്ല.

അതിനാലാണ് യുക്തി ഉപയോഗിച്ചു കേവല ആചാരങ്ങളെ ചോദ്യം ചെയ്യുന്നവരുടെ പുറത്ത് ഇവര്‍ ’അഹിന്ദു’,‘അവിശ്വാസി‘, ‘യുക്തിവാദി‘, ‘കമ്യൂണിസ്റ്റ്’, ‘നിരീശ്വരവാദി’ എന്നിങ്ങനെയുള്ള കുറെ ക്ലീഷേ ലേബലുകള്‍ കുത്തി വയ്ക്കുന്നത്. ഈ ലേബലുകള്‍ ഉപയോഗിച്ച്, അവരുടെ ഹിന്ദുത്വത്തിന് അയോഗ്യത കല്‍പ്പിയ്ക്കുക ഇവരുടെ ഒരാഗോള തന്ത്രമാണ്. ‘ഹിന്ദു‘ മതത്തിന്റെ വകുപ്പില്‍ ഏതു പ്രശ്നത്തെ എവിടെ നേരിടേണ്ടി വന്നാലും ഇവര്‍ ഏതാണ്ടിതേ അടവുകളാണ് പ്രയോഗിയ്ക്കുന്നത്.

(3)ഗുരുവയൂര്‍ ക്ഷേത്രം ഇവരുടെ മുകളില്‍ പറഞ്ഞ ഹിന്ദു കാല്പനിക സങ്കല്പങ്ങളുടെ ഒരു ഫോസിലാണ്. ഗുരുവായൂരില്‍ മാത്രമല്ല, കേരളത്തിലെ വലുതും ചെറുതുമായ എല്ലാ ക്ഷേത്രങ്ങളിലും ഈ കാല്പനിക സങ്കല്‍പ്പങ്ങളുടെ നിര്‍ണ്ണായകത കാണാം. അവിടെയൊക്കെ ഭഗവല്‍ ഭക്തിയ്ക്കു മാറ്റു കൂട്ടുന്ന പറഞ്ഞു പരന്ന ധാരാളം കെട്ടുകഥകളുമുണ്ട്. അവയില്‍ കണ്ണടച്ചു വിശ്വസിയ്ക്കുന്ന ഭക്തജനങ്ങളുമുണ്ട്.

ഗുരുവായൂരിനെ ഇത്തരം ഭക്ത കാല്പനികതയിലൂടെ, പതിനാറാം നൂറ്റാണ്ടിനു ശേഷം പ്രസിദ്ധമാക്കിയ കവി പ്രതിഭകളാണ് മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി, പൂന്താനം, വില്വമംഗലം തുടങ്ങിയവര്‍. ഗുരുവായൂരിലെ ഇവരുടെ ഈശ്വര സങ്കല്‍പ്പങ്ങള്‍ വഴിഞ്ഞൊഴുകുന്ന ഇതിഹാസങ്ങ (legends) ളെക്കുറിച്ച് ക്ഷേത്രത്തിന്റെ വെബ്സൈറ്റില്‍ നിന്ന്‌ ആര്‍ക്കും മനസിലാക്കവുന്നതാണ്.

നാരായണീയത്തേക്കുറിച്ചുള്ള ഈ വെബ്സൈറ്റിലെ ചില വരികള്‍ ശ്രദ്ധിയ്ക്കുക. “As the poet himself has pointed, it is a poetic work of hymn dealing with the story of Narayana, written by Narayana (Melpathur Narayana Bhatathiri). The poet depicts the image of Lord Guruvayurappan, in exemplary terms - "Sammohanam Mohanal Kantham Kanthinidhanathopi, Madhuram Madhurya Dhuryadapi, Soundaryotharathopi Sundaratharam”,

ഗുരുവയൂര്‍ പ്രതിഷ്ടയുടെ കമനീയത ഉള്‍ക്കൊണ്ട ഈ കവിഭാവന, ഭാഗവതമെന്ന മറ്റൊരു കെട്ടുകഥയില്‍ നിന്നു പ്രേരണ കൊണ്ടതാണ്. കൃഷ്ണഭഗവാനെ ഭക്തി-ഭാവനയിലൂടെ യാദ്ധാര്‍ധ്യമാക്കി എന്നവകാശപ്പെടുന്നതാണ് മേല്‍പ്പത്തൂരിന്റെ പ്രത്യേകത. അതദ്ദേഹത്തിന്റെ സ്വാകീയ അനുഭവവുമാണ്. നാരായണീയം ചൊല്ലുകയോ ചൊല്ലുന്നതു കേള്‍ക്കയോ ചെയ്യുന്നവര്‍ക്കു അതേ അനുഭവം കൈവരുമെന്നു ഭക്ത ജനങ്ങള്‍ വിശ്വസിയ്ക്കുന്നു/ അവരെ വിശ്വസിപ്പിയ്ക്കുന്നു. അതുപോലെ ദൈവത്തിനു രൂപം കൊടുത്ത് അതിലേക്കൂതുകയും ഓതുകയും ചെയ്താല്‍ അതിനു ശക്തിയുണ്ടാകുമെന്നും. ഇതാണ് യുരുവായൂരിലെ വിശ്വസ പ്രമാണങ്ങള്‍.

സ്വതന്ത്ര ഇന്ത്യരൂപപ്പെടുത്തിയ മതേതരപ്രമാണങ്ങള്‍ അനുസരിച്ച് അവിടെ‍ ഏതു തര വിശ്വാസങ്ങള്‍ക്കും സ്ഥാനമുണ്ട്. നിര്‍ദ്ദോഷമായ രീതിയില്‍ നിലകൊള്ളുന്ന എല്ലാ ദൈവ സങ്കല്‍പ്പങ്ങളും ആ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അവിടെ നിലകൊള്ളുന്നുമുണ്ട്.

എന്നാല്‍ ഒരേ ഒരു മാര്‍ഗം മത്രമാണ് ദൈവത്തെ അറിയാനുള്ളത്, അതു മാത്രമാണ് ദൈവസങ്കല്പം, അതാണു ദൈവ ക്ഷേത്രത്തിലേക്കു കടക്കാനുള്ള നിയമങ്ങള്‍, എന്നൊക്കെയുള്ള‍ മേല്‍കോയ്മ കാണിച്ച്, ദൈവത്തിനു വേലികെട്ടി മൊത്ത വിലയ്ക്കെടുത്തു സ്ഥാപനവല്‍ക്കരിയ്ക്കുമ്പോള്‍ അതു ഭക്തിയുടെ മാത്രം പ്രശ്നമല്ലാതാകുന്നു; അതൊരു സമൂഹ്യ-രാഷ്ട്രീയ ‍പ്രശ്നമാകുന്നു.

ഈ സാഹചര്യത്തില്‍ കേരളത്തിലെ ഹിന്ദുവിന്റെ ഈശ്വര സങ്കല്‍ലം ഒരു പഠനത്തിനു വിധേയമാകേണ്ടി വരുന്നു.

കേരള ഹിന്ദുവിന്റെ ദൈവ/ ഈശ്വര സങ്കല്പം

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഹിന്ദുവിന്റെ ദൈവസങ്കല്പം‍ എന്താണ് എന്നു ചൊദിച്ചാല്‍ ‍ അതിനു പെട്ടെന്നൊരുത്തരം ലഭിയ്ക്കാന്‍ വിഷമമാണ്. എങ്കിലും പൊതുവെ പറഞ്ഞാല്‍ ഗുരുവായൂര്‍ കേന്ദ്രമാക്കിയ ഭക്തികാല്പനിക-ക്ഷേത്ര ദൈവ സങ്കല്പം അതിലൊന്നാണ്.

ഈ ദൈവ സങ്കല്‍പ്പത്തില്‍ വിശ്വസിയ്ക്കുന്ന എത്ര ഹിന്ദുക്കളുണ്ട് കേരളത്തില്‍ എന്നു ചോദിച്ചാലും ഉത്തരം കിട്ടുക പ്രയാസമാണ്. എന്നാലും കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുക്കളും ഈ ദൈവ സങ്കല്‍പ്പത്തില്‍ വ്യാമോഹിതരായി ക്ഷേത്രസന്ദര്‍ശനം നടത്തുന്നവരാണ് എന്നു കരുതാം. പക്ഷെ മേല്‍പ്പത്തൂരിന്റെയോ, പൂന്താനത്തിന്റയോ ഭാവനാ ദൃഷ്ടാന്തത്തിലൂടെ ദൈവത്തെ കാണുന്ന അനുഭവങ്ങള്‍ ഒന്നും അവര്‍ക്കില്ല. പിന്നെ എന്തിനാണവര്‍ ക്ഷേത്രങ്ങളിലേക്കു പോകുന്നത്?

കേവലം ഭൌതിക നേട്ടങ്ങള്‍ക്കു വേണ്ടി.

എന്നും കാലത്തും വൈകിട്ടും കുളിച്ചു അമ്പലത്തില്‍ പോയാല്‍ ഭഗവാന്‍ അനുഗ്രഹിയ്ക്കും, ഭഗവാന്റെ അനുഗ്രഹം കിട്ടിയാല്‍ എല്ലാം നല്ല പട പടേന്നു നടന്നോളും: നല്ല കൊച്ചുങ്ങളൊണ്ടാകും, അവരുടെ പഠിത്തം, ഉദ്യോഗം, വിദേശജോലി, കല്യാണം, പിന്നെ നാട്ടിലാണെകില്‍ കച്ചവടം, വീടു വയ്പ്, വസ്തുവാങ്ങീര്, ഇതൊക്കെ ആശിയ്ക്കുന്നതു പോലെ നടന്നോളും. എത്രയും കൂടുതല്‍ വഴിപാടുകള്‍ നടത്തുന്നുവോ അത്രയും കൂടുതല്‍ ഭഗവാന്‍ അനുഗ്രഹിയ്ക്കും. അപ്പോള്‍ വഴിപാടുകള്‍ ഒന്നും നടത്തിയില്ലെങ്കിലോ ഗതിയുണ്ടാകില്ല.

മനുഷ്യന്റെ കേവല ദുരകളും ആര്‍ത്തിയും ക്രയം ചെയ്യുകയും അതുവഴി ദൈവങ്ങളുറ്റെ ആസ്തി വര്‍ദ്ധിപ്പിയ്ക്കുകയും മാത്രമാണ് ഈ ദൈവസങ്കല്‍പ്പത്തിന്റെ ഉദ്ദേശം.

അതുകൊണ്ടു കൊല ചെയ്തവന്‍, ശിക്ഷകിട്ടാതിരിയ്ക്കാനും കൊലചെയ്യപ്പെട്ടവന്റെ ‍മക്കള്‍ കൊലയാളിയ്ക്കു പരമാവധി ശിക്ഷകിട്ടാനും ഒരേ ദൈവത്തിന്റെ ഭണ്ടാരപ്പെട്ടിയില്‍ നിക്ഷേപങ്ങള്‍ നടത്തുന്ന വിരോധാഭാസം സംജാതമാകുന്നു.

അധികാരമുണ്ട് എന്നു പറയുന്നവന്റെയൊക്കെ മുന്നില്‍‍ മുട്ടുമടക്കുന്ന കേരളീയന്റെ മാന‍സിക അടിമത്തമാണ് ഇത്തരം ഭക്തി സത്യമാണ് എന്നു കരുതാന്‍ വിശ്വാസികളെ പ്രാരിപ്പിയ്ക്കുന്നത്.

ഈ ക്ഷേത്ര ഹിന്ദുക്കളുടേതില്‍ നിന്നു വ്യത്യസ്ഥമായി ഇനി വേറൊരു ദൈവ സങ്കല്‍പ്പമുണ്ട് കേരളത്തില്‍. ശരി, തെറ്റ് ഇവയുടെ അടിസ്ഥാനത്തിലുള്ള ദൈവ സങ്കല്‍പ്പം. വ്യക്തിഗതമായ സ്വഭാവത്തിലും ആത്മീയതയിലും അനുഭവത്തിലും നില‍കൊള്ളുന്ന ഈ ഈശ്വര സങ്കല്പവും മുകളില്‍ പറഞ്ഞ ക്ഷേത്ര-ദൈവ സങ്കല്പവും അവയുടെ ഉല്ഭവത്തിലോ, സാംസ്കാരത്തിലോ, വളര്‍ച്ചയിലോ യാതൊരു സമാനതകളും യോജിപ്പുകളും‍ ഇല്ലാത്തവയാണ്.

ഈ ദൈവ സങ്ക‍ല്പത്തില്‍ നടക്കുന്ന ക്രയവിക്രയങ്ങള്‍ ആത്മിയ-സ്വഭാവ-മന‍സാക്ഷി തലങ്ങളിലാണ്. തനിയ്ക്കു കഴിയാവുന്ന ചെറിയ ഒരു നന്മ അയിലവക്കത്തുകാരനു ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം, ഉള്ളില്‍ ആനന്ദത്തിന്റെ പ്രകാശം പരത്തി, അതു നാളേക്കും ചെയ്യാനുള്ള പ്രചോദനമായി, സ്വഭാവമായി, ആത്മാവിനു സംതൃപ്തിയരുളുന്ന ദൈവീകത. അതുപോലെ, ആത്മ നിഷ്ടയോടെ പഠിച്ചു പരീക്ഷ എഴുതിയാല്‍ ജയിയ്ക്കും എന്നു മക്കളോടു പറഞ്ഞു വിശ്വസിപ്പിയ്ക്കുമ്പോള്‍‍, സ്വന്തം കഴിവും നിഷ്ടയും ഉപയോഗിച്ച് അവര്‍ പഠിയ്ക്കുന്നു ജയിയ്ക്കുന്നു. അതിലൂടെ നാളെയും അങ്ങനെ ചെയ്യാനുള്ള സ്വഭാവം അവരില്‍ ഉണ്ടാകുന്നു. അങ്ങനെ ക്രിയാത്മകത അവരുടെ സ്വഭാവത്തിന്റെ ഭാഗമായി വളരുകയും മറ്റുള്ളവരുടെ ക്രിയാത്മകതയെ അവര്‍ മാനിയ്ക്കാനും ചെയ്യുന്നു. അങ്ങനെ എല്ലാവരും ചിന്തിയ്ക്കുമ്പോള്‍ സമൂഹം മെച്ചപ്പെടുന്നു,രാഷ്ട്രം നന്നാകുന്നു.

ഇങ്ങനെ അനേക സാദ്ധ്യതകളുള്ള ഈ ദൈവ സങ്കല്പത്തിന്റെ ചരിത്ര-സംസ്കൃതിയെക്കുറിച്ചു പറഞ്ഞാല്‍, അത് ഇന്ത്യയുടെ പുരാതന സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നുകാണാം. സംസ്കാരങ്ങള്‍ ഓരോകാലഘട്ടത്തിലും ജീവിച്ചിരുന്നവരുടെ സ്വഭാവ അടയാളങ്ങളാണ്. ഇതുകൊണ്ടാണ് സംസ്കാരങ്ങള്‍ മനുഷ്യന്റെ മനസുമായി വൈകാരികമായി ബന്ധപ്പെട്ടു കിടക്കുന്നത്.

സിന്ധു നദീതട സംസ്കാരങ്ങളില്‍ ഇന്ത്യയിലെ ദൈവസങ്കല്‍പ്പത്തിന്റെ ഉറവും വളര്‍ച്ചയും രേഖപ്പെട്ടു കിടക്കുന്നു. ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ തന്റെ philosophy of India എന്ന ബുക്കിലാണെന്നു തോ‍ന്നുന്നു, എഴുതിയിട്ടുണ്ട്. തെക്കെ ഇന്‍ഡ്യയില്‍ ഇന്നു കാണുന്ന കാവും ഗുരുശാലയും, പൂജാമുറിയും ഒക്കെ സിന്ധൂ നദീതട സംസ്കരത്തിന്റെ ഭാഗങ്ങളാണ് എന്ന്. അതുപോലെ പുരാതന ഇന്ത്യന്‍ ധാര‍ണയനുസരിച്ച് ദൈവവും മനുഷ്യനുമായുള്ള ബന്ധം ഒരു one-to one communication ആയിരുന്നെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഈ പുരാതന ദൈവസങ്കല്പങ്ങള്‍ ഏതാണ്ട് ആറാം നൂറ്റാണ്ടിനു ശേഷം പുരാണങ്ങളിലൂടെ ജന്മമെടുത്ത്, പതിനാറാം നൂറ്റാണ്ടില്‍ മേല്‍പ്പത്തൂരിലൂടെ ഭാവം കൊണ്ട ഗുരുവായൂര്‍‍ ക്ഷേത്രത്തിലില്ല എന്നുള്ളത് ഒരു യാദൃശ്ചികം മാത്രമല്ല. മനുഷ്യന്‍ തമ്മിലുള്ള വിവേചനവും മേല്‍കോയ്മയും മത്സരവും യുക്തിരാഹിത്യവും ആഘോഷിയ്ക്കുന്ന അവിടെ, ദൈവത്തെ മനുഷ്യനില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുമ്പോഴാണ് ദൈവചൈതന്യം കൂടുന്നതെന്നു വിശ്വസിയ്ക്കുന്ന, ഭക്തി ഭ്രാന്തന്മാരുടെ കോലാഹലങ്ങളാണ്.

ആ കോലാഹലങ്ങളില്‍‍ നിന്ന് വളരെ കാതം ദൂരെ നില്‍ക്കുന്നു എല്ലാത്തിലും ദൈവമുണ്ട് എന്ന തത്വമസിയിലെ പുരാതന ഇന്‍ഡ്യന്‍ ദൈവസങ്കല്പം. മറ്റൊരു മനുഷ്യസംസ്കാരത്തിലും ഇന്നു വരെ ജന്മം കൊണ്ടിട്ടില്ലാത്ത ആ ദൈവ സങ്കല്പം ഞാനും ദൈവവും ഒന്നാണ്, അഥവാ എന്നിലും എന്നേപ്പോലെയുള്ള എല്ലാ മനുഷ്യനിലും അടങ്ങിയിരിയ്ക്കുന്ന ദൈവചൈതന്യം ഒന്നു തന്നെയാ‍ണ് എന്നു വിശ്വസിയ്ക്കുന്നു.

ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ സാങ്കേതിക മനുഷ്യന്‍ എത്ര കീണഞ്ഞു ശ്രമിച്ചിട്ടും ഗ്രഹിയ്ക്കാനാവാത്ത ആ പുരാതന മാനവികത, ആ ദൈവ ബോധം, അതു സ്വഭാവത്തിന്റെ ഒരിഴയായി, ആത്മവിന്റെ ഒരു പ്രകാശമായി, ഓരോ വ്യക്തിയ്ക്കും പ്രാപ്യമായ അനുഭവമായിരുന്നു. മേല്‍പ്പത്തൂരിന്റെയോ പൂന്താനത്തിന്റെയോ മദ്ധ്യവര്‍ത്തിത്വം കൂടാതെ സ്വയം നേരീട്ടെത്തിച്ചാരാന്‍ കഴിഞ്ഞിരുന്ന ആ ഈശ്വര ക്ഷേത്രത്തില്‍ ബ്രാഹ്മണ‍-ക്ഷത്രിയ-നായര്‍ മേല്‍കോയ്മയില്ലായിരുന്നു. ചൂരീദാറിന്റ്യോ, കൈലിയുടെയോ പാവാടയുടെയോ പേരില്‍ ആര്‍ക്കും ആ ദൈവ സന്നിധ്യം വിലക്കിയിരുന്നുമില്ല.

പക്ഷെ ആ ദൈവബോധം ഇന്നു മലയാളിയ്ക്കു നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കയാണ്. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ ആ ബോധത്തിന്റെ സാമീപ്യം കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുവിനും തൊട്ടറിയാന്‍ കഴിയുന്നുണ്ട്. അതു കോണ്ടു തന്നെയാണ് കപട ദൈവഭക്തിയുടെ പേരില്‍ ഇന്നു കേരളത്തിലെ ക്ഷേത്രങ്ങളില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ തിരിച്ചറിയാന്‍‍ അവര്‍ക്കു കഴിയുന്നതും അതിനോടു യോജിയ്ക്കാന്‍ കഴിയാതെ കുതറി മാറി നില്‍ക്കുന്നതും. ആ അകല്‍ച്ച സ്വാഭാവികമാണ് ക്രിത്രിമമല്ല.

അമ്പല ദൈവങ്ങളുടെ കച്ചവട സാദ്ധ്യതകള്‍ ഈ മുതലാളിത്തകാലത്ത്, വളരെ വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. മനുഷ്യന്റെ ക്ഷേമവും ഐശ്യര്യവും ലാക്കാക്കി നിലകൊള്ളുന്നു എന്ന വിശ്വാസികളുടെ ധാരണയ്ക്കു കടകരിരുദ്ധമായാണ് ഈ ദൈവമുതലാളിമാരുടെ നിലനില്‍പ്പ്. നനാവിധ പീഠനങ്ങളും ദുരിതങ്ങളും നാശങ്ങളും അനുഭവിച്ചു നട്ടം തിരിയുന്ന ഹിന്ദുവിനെ ചൂഷണം ചെയ്യൂകയാണ് അവരുടെ ഉദ്ദേശം. ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയ്ക്കു മുന്നില്‍ തുണിയുരിഞ്ഞുപോയ പോലെ നില്‍ക്കുന്ന ഇന്ത്യന്‍/കേരള രാഷ്ടീയ ചേരികളും ഈ ചൂഷണത്തിന്റെ ഉച്ചിഷ്ടം കൈയ്യിട്ടു വാരുന്നവരാണ്. അതിനാണ് ദേവസ്വം ബോര്‍ഡെന്ന ഒരു കോപ്പ് അവര്‍ തല്ലിക്കൂട്ടിയിരിയ്ക്കുന്നത്.

യഥാര്‍ധ ഹിന്ദുവിന്റെ ഉയര്‍ന്നെഴുനേല്പ്

അമ്പല ദൈവങ്ങളുടെ മറവില്‍ ഭക്തിക്കച്ചവടം നടത്തുന്ന മത-ജാതിക്കോമരങ്ങള്‍ക്കും അവര്‍‍ക്കൊത്താശ ചെയ്യുന്ന രാഷ്ടീയ നപുംസകങ്ങള്‍ക്കും എതിരെയുള്ള ശബ്ദമാണ് ബ്ലോഗിലെ പ്രതിഷേധശബ്ദം. അതിനെ ഭയപ്പെടുന്നതുകൊണ്ടാണ് ഈ കച്ചവടക്കാര്‍ അവരെ ‘അഹിന്ദുക്കള്‍’ ‘കമ്യൂണിസ്റ്റ്കാര്‍’ എന്നൊക്കെ ആക്ഷേപിച്ചു തേജോവധം ചെയ്യാന്‍ ശ്രമിയ്ക്കുന്നത്.
ഭരണഘടനാപരമായും രാഷ്ട്രീയപരമായും സ്ഥാപനവല്‍ക്കരിച്ച ബ്രാഹ്മണ ഹിന്ദുത്വത്തിന്റെ പ്രമാണിമാരാണ് ഈ കച്ചവടാക്കാര്‍. ഭക്തിയുടെ പേരില്‍ കബളിയ്ക്കപ്പെടുന്ന ഓരോ ഹിന്ദുവും ഈ പ്രമാണിത്വത്തെ അംഗീകരിയ്ക്കയാണ്. ഇവരുടെ നീച സ്താപനങ്ങളില്‍ ദൈവമില്ല, ദൈവ ചൈതന്യവുമില്ല.

ഈ സത്യം മനസിലാക്കുകയാണ് ഇവരുടെ പ്രമാണിത്വത്തെ നേരിടുന്നതിനുള്ള യഥാര്‍ഥ മാര്‍ഗം. നിരന്തരം ഈ ക്ഷേത്ര സമുച്ചയങ്ങളിലേക്കു ജോത്സ്യന്റെ ഉപദേശവും പേറി ഓടുന്ന കേരളത്തിലെ ‘ഭക്തര്‍‘ പ്രത്യേകിച്ചു സ്ത്രികള്‍ ശരിയ്ക്കും ആലോചിയ്ക്കുക. നിങ്ങളുടെ ഈ ഭക്തിഭ്രാന്ത് നിങ്ങളുടെയോ നിങ്ങളുടെ കുടുംബങ്ങളുടെയോ പ്രശ്നപരിഹാരങ്ങള്‍ക്കു യഥാര്‍ധത്തില്‍ എത്രമാത്രം സഹായിയ്ക്കുന്നുണ്ട് എന്ന്. കൂടാതെ നിങ്ങട തെക്കേലെ മറിയച്ചേടത്തിയും വടക്കേലേ പാത്തുമ്മബീവിയും അവരുടെ പള്ളികളിലെ ഭാരണ്ടാരത്തില്‍ ഇടുന്ന കാശിനും നിങ്ങള്‍ നിങ്ങട ക്ഷേത്രഭണ്ടാരത്തില്‍ ഇടുന്ന കാശിനും എന്തു സഭവിയ്ക്കുന്നു എന്നും. ഈ മൂന്നു ഭണ്ടാരങ്ങളില്‍ ഇടുന്ന കാണിയ്ക്കകളുടെ ഗതി ഒരേ ഭരണഘടനയുടെ കീഴില്‍ മൂന്നു തരത്തിലാകുന്നതിന്റെ കാരണങ്ങളും മനസിലാക്കാന്‍ ശ്രമിയ്ക്കുക.

വാല്‍ക്കഷണം

എന്റെ സമൂഹത്തില്‍ ചൂഷണത്തിനു വിധേയമാകുന്നവരെ അതിനെതിരായി ബോധവല്‍ക്കരിയ്ക്കാന്‍ ശ്രമിയ്ക്കുക എന്റെ ദൈവബോധത്തിന്റെ ബാദ്ധ്യതയാണ്. അല്ലാതെ ഇതാരുടെയും വിശ്വാസത്തിന്റെ നേര്‍ക്കുള്ള കൈ കടത്തലല്ല. ശക്തി ഉപയോഗിച്ചല്ല ബോധം ഉപയോഗിച്ചാണ് വിശ്വാസം നിലനിര്‍ത്തേണ്ടത്.