Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts

Saturday, March 24, 2007

നമ്മുടേതൊരു പ്രോഗ്രസ്സിവ് രാജ്യം...

'ഇതു നിന്റഛനാണോ?'
'അ-ല്ല... ഗാര്‍ഡിയനാ'
'നിന്റെ സ്കൂള്‍ രജിസ്റ്റ്രേഷന്‍ ഫോമില്‍ ഒപ്പിട്ട ഗാര്‍ഡിയന്‍?'

താണ്ടി പ്രിന്‍സിപ്പലിന്റെ മുഖത്തേക്കു സംശയത്തോടെ നോക്കി. അങ്ങനെയുമുണ്ടോ ഒരു ഗാര്‍ഡിയന്‍?

താന്‍ സ്കൂളില്‍ ചേര്‍ന്നപ്പോള്‍ ഗാര്‍ഡിയനായി ആരായിരുന്നു കൂടെ വന്നത്‌?

ഗ്രാന്‍ഡ്മായായിരുന്നോ?പക്ഷെ ഗ്രാന്മയ്ക്കൊപ്പിടാനറിയില്ലല്ലോ.

'ഇയാളു നിന്റെയാരാ?' തന്റെ പ്രൈവസിയിലേക്കു നുഴഞ്ഞുകയറുന്ന പ്രിന്‍സിപ്പലിന്റെ ചോദ്യം അവളെ അല്‍പം അലോസരപ്പെടുത്തി.

'ഇവളുടെ അമ്മ എന്റെ ഗേള്‍ഫ്രണ്ടായിരുന്നു'അല്‍പം അഭിമാനത്തോടെ ഗാര്‍ഡിയന്‍ പറഞ്ഞു.

അതു വളരെ ഉദാരമായ ഒരു കാര്യമാണല്ലോ,പ്രിന്‍സിപ്പല്‍ ഓര്‍ത്തു. അമ്മ ഗേള്‍ഫ്രണ്ടാകുമ്പോള്‍ ഇവനച്ഛന്റെ സ്ഥാനം ഉണ്ടെന്നു പറയാം. പക്ഷെ അങ്ങനെ അയിരുന്നെന്നല്ലേ ഇവന്‍ പറയുന്നത്‌'

'നീ പോ എന്നിട്ട്‌ നിന്റെ യഥാര്‍‌ത്ഥ ഗാര്‍ഡിയനെ കൊണ്ടുവാ'പ്രിന്‍സിപ്പല്‍ ഒട്ടും ദാക്ഷിണ്യം കൂടാതെ പറഞ്ഞു.

അപ്പോഴവള്‍ കൂസലില്ലാതെ പ്രിന്‍സിപ്പലിന്റെ മുറി വിട്ട്‌ പുറത്തേക്കു നടന്നു. കൂടെ അയാളും.

നടന്നപ്പോള്‍ അവളൂടെ ഗില്ലറ്റിന്റെകൂര്‍ത്ത മുന മേനി കുറഞ്ഞ തറയെ കുത്തി വേദനിപ്പിച്ചു.ശരീരത്തോടിണങ്ങാതെ നിന്ന പൃഷ്ടത്തിന്റെ പീഠനത്തില്‍ ധരിച്ചിരുന്ന ലെതര്‍ മിനിയുടെ നാഡിഞ്ഞരമ്പുകള്‍ ശ്വാസം മുട്ടി.

പോയിക്കഴിഞ്ഞിട്ടും അവളുടെ പെര്‍ഫ്യുമിന്റ ഗന്ധം പ്രിന്‍സിപ്പലിന്റെ മുറിയില്‍ ബാക്കി നിന്നു.

'വിതൗട്ട്‌ എ ബാട്ടില്‍ ആന്‍ഡ്‌ എ മാന്‍, ദീസ്‌ ഗേള്‍സ്‌ തിങ്ക് ലൈഫ്‌ ഇസ്‌ വര്‍ത്‌-ലെസ്സ്‌', പ്രിന്‍സിപ്പല്‍ മാലതിയുടെ നേര്‍ക്കു തിരിഞ്ഞു പറഞ്ഞു.

മാലതിയുടെ ഡിപ്പാര്‍ട്ടുമെന്റിന്റെ ശ്രദ്ധയില്‍ ഇങ്ങനെ എത്ര കേസുകളാണ്‌ ക്ലാസ്സ്‌ ടീച്ചേഴ്സ്‌ കൊണ്ടുവരുന്നത്‌. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇതു നാലാമത്തെ കേസ്സാണ്‌.

പെണ്‍കുട്ടികള്‍ പെട്ടെന്നു ക്ലാസില്‍ വരാതിരിയ്ക്കുക.രണ്ടും മൂന്നും ആഴ്ചകളോളം ചിലപ്പോള്‍ മാസങ്ങളോളം.

അവിടുത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടമനുസരിച്ച്‌ ഒരു വിദ്യാര്‍ത്ഥി ഒരാഴ്ചയില്‍ കൂടുതല്‍ ക്ലാസില്‍ വരാതിരുന്നാല്‍ ഉടന്‍ തന്നെ ക്ലാസ്‌ രജിസ്റ്ററില്‍ നിന്നു പേരു വെട്ടണം.

ഒരിയ്ക്കല്‍ ലിസ്റ്റില്‍ നിന്നു പേരു വെട്ടിയാല്‍ പിന്നീടു വീണ്ടും രജിസ്റ്റര്‍‍ ചെയ്യാതെ അവരെ തിരിച്ചെടുക്കാനാവില്ല. അതിനു വീണ്ടും രക്ഷകര്‍ത്താകളോ ഗാര്‍ഡിയനോ വരണം.

എന്നാല്‍ രക്ഷകര്‍ത്താക്കാളുടെ ധാരണ കുട്ടികളെ ഒരിയ്ക്കല്‍ സ്കൂളില്‍ ചേര്‍ത്താല്‍ പിന്നെ ആവഴി തിരിഞ്ഞു നോക്കേണ്ടാ എന്നാണ്‌.

ഈ സാഹചര്യത്തില്‍ കുട്ടികളുടെ പേരു വെട്ടിയാല്‍ അതദ്ധ്യാപകരെത്തന്നെയാണ്‌ ദോഷമായി ബാധിയ്ക്കുന്നത്‌.കുട്ടികള്‍ ക്ലാസിലില്ലാതെ വന്നാല്‍ അവരുടെ ജോലിക്കു കുഴപ്പമാകും.

പെണ്‍കുട്ടികള്‍ ക്ലാസില്‍ വരാത്തതിനു പൊതുവെ കാരണം ആണ്‍കൂട്ടുകാരുടെ കൂടെ താമസിയ്ക്കുന്നതായിരിയ്ക്കും, ചിലപ്പോള്‍ അവരുടെ കൂടെ എവിടെയെങ്കിലും കറങ്ങിത്തിരിഞ്ഞു നടക്കുകയായിരിയ്ക്കും.

ആഫ്രിയ്ക്കന്‍ ജനതയുടെ പൗരാണിക സംസ്കാരമനുസരിച്ച്‌ ആണ്‍കുട്ടികള്‍ വളര്‍ന്നാല്‍ അവര്‍ക്കു സ്വന്തം ഇഷ്ടമനുസരിച്ച്‌ ഏതു പെണ്‍കുട്ടിയുടെ കൂടെയും ജീവിയ്ക്കാം. മുതിര്‍ന്നവര്‍ അതിലൊക്കെ ഇടപെടുന്നത്‌,ആഫ്രിയ്ക്കന്‍ രീതികളോടുള്ള നിഷേധമാണെന്നവര്‍ വിശ്വസിയ്ക്കുന്നു.

എന്നാല്‍ പുതുതായ ജനാധിപത്യ സമ്പ്രദായം വ്യക്തിയില്‍ നിന്നു പ്രതീക്ഷിയ്ക്കുന്നത്‌ ഉത്തരവാദിത്വത്തോടെയുള്ള സ്വാതന്ത്ര്യമാണ്‌.

ഇത്തരമൊരു സ്വാതന്ത്ര്യത്തെക്കുറിച്ച്‌ എല്ലാവരും ഘോരഘോരം സംസാരിയ്ക്കാറുണ്ട്‌. മാലതിയുടെ ഡിപ്പര്‍ട്ടുമെന്റല്‍ മീറ്റിങ്ങിലും. എന്നാല്‍ അതൊന്നും യാതൊരു പ്രശ്ന പരിഹാരത്തിനും ഉതകാറില്ല.

അതുകൊണ്ട്‌ ചില അദ്ധ്യാപകര്‍ രഹസ്യപോലീസിന്റെ ജോലികള്‍ ചെയ്യാറുണ്ട്‌.

അങ്ങനെയാണ്‌ ഒരദ്ധ്യാപിക താണ്ടിയുടെ ഒളിത്താവളം കണ്ടെത്തിയതും, മാലതിയോടു പറഞ്ഞതും, മാലതി അതു പ്രിന്‍സിപ്പലിനെ അറിയിച്ചതും, പ്രിന്‍സിപ്പല്‍ ആളെ വിട്ട്‌ അവളോട്‌ രക്ഷകര്‍ത്താവിനെ കൊണ്ടു വരാന്‍ പറഞ്ഞതും.

സ്കൂളിലേക്കു വന്ന വഴിയില്‍ കണ്ട ഒരാളെ ഗാര്‍ഡിയനായി അവള്‍ വിളിച്ചുകൊണ്ടു വന്നു.

അല്ലാതെ ന്യായമായി അവള്‍ക്കെന്തു ചെയ്യാന്‍ കഴിയും?

രക്ഷകര്‍ത്താവായി ആകെ അവള്‍ക്കറിയാവുന്നത്‌ അവളുടെ ഗ്രാന്‍ഡ്മ മാത്രമാണ്‌.

അമ്മയാരാണെന്നറിയാമെങ്കിലും അവരുമായി അടുപ്പമോ പരിചയമോ ഇല്ല. അച്ഛനാരാണെന്ന് ഇതുവരെ ആരോടും അന്വേഷിച്ചിട്ടുമില്ല.

ടാന്‍ഡി അവളുടെ അമ്മ നൊലീസയ്ക്കു പതിനഞ്ചാമത്തെ വയസില്‍ പിറന്ന മകളാണ്‌.

ടാന്‍ഡി പിറന്നു രണ്ടാഴ്ച കഴിഞ്ഞ്‌ നൊലീസ അവളെ വല്ല്യമ്മ വെറോണിയ്ക്കയുടെ കൈയ്യിലേല്‍പ്പിച്ചിട്ട്‌ ഒരു പോക്കു പോയി. അവളുടെയും കൂട്ടുകാരികളുടെയും സ്വപ്നഭൂമിയായിരുന്ന ജോഹന്നസ്‌ ബര്‍ഗിലേക്ക്‌.

അവിടുത്തെ സ്വര്‍ണ്ണ മൈനുകളില്‍ ജോലി ചെയ്തിരുന്ന പുരുഷന്മാരുടെ ജീവിതത്തിലേക്ക്‌.

അവിടെ നീണ്ട പതിനഞ്ചുവര്‍ഷത്തെ ജീവിതം അവള്‍ക്കു നേടിക്കൊടുത്തത്‌ എയിഡ്സ്‌ എന്ന അത്ഭുതരോഗമാണ്‌.

നൊലീസ സ്വന്തം രോഗത്തെക്കുറിച്ചു മനസിലാക്കിയപ്പോഴേക്കും, സൗത്താഫ്രിയ്ക്ക ഒരു സ്വതന്ത്ര രഷ്ട്രമായി കഴിഞ്ഞിരുന്നു.

ജനാധിപത്യത്തിലേക്കു രാജ്യത്തിന്റെ പ്രവേശനമൊരുക്കിയ ഹ്യുമാനിസ്റ്റ്‌ ആശയക്കാരും ലിബറല്‍ പ്രസ്ഥാനക്കാരും പിന്നീടവള്‍ക്ക്‌ മറ്റൊരു സ്വര്‍ണ്ണഖനിയായി.

എയ്ഡ്സ്‌ ആക്റ്റിവിസത്തിന്റെ തലതൊട്ടപ്പന്മാരായിരുന്നു അവരില്‍ പലരും. അവരുടെ ഇടയില്‍ ഒരിയ്ക്കല്‍ തന്റെ വര്‍ഗത്തെ അടിമകളാക്കി ആട്ടിയോടിച്ച വര്‍ഗ്ഗീയ മേലാളന്മാറെ കണ്ടപ്പോള്‍ അവരുടെ ഉപദേശങ്ങള്‍ ചെവിക്കൊണ്ടപ്പോള്‍ നൊലീസ്സ തന്റെ മനസ്സില്‍ ചോദിച്ചു,'ആരു പറഞ്ഞു നമ്മുടെ നാടു പ്രോഗ്രസ്സീവ്‌ അല്ലെന്ന്'.

അവിടുന്ന് ഒരു പടി കഴിഞ്ഞ്‌ നൊലീസ സൗത്ത്‌ ആഫ്രിയ്ക്കന്‍‍ എയ്ഡ്സ്‌ ആക്ടിവിസ്റ്റുകളുടെ ഒരു സജീവ പ്രവര്‍ത്തകയായി.

എയ്ഡ്സിന്റെ വാണിജ്യ സാദ്ധ്യതകളില്‍ കണ്ണുവച്ച മള്‍ട്ടി മില്ല്യന്‍ ഫാര്‍മസുട്ടിക്കല്‍ കമ്പനികളുടെയും അവര്‍ക്കു ചാരവൃത്തി ചെയ്യുന്ന ഹൂമാനിസ്റ്റ്‌ ലിബറലിസ്റ്റു രാജ്യസ്നേഹികളുടെയും മായാലോകത്തിന്‌ അവള്‍ ഒരു കാലാള്‍ പടയാളിയായി.

പ്രതിഫലമായി മള്‍ട്ടീനാഷനുകള്‍ അവള്‍ക്കു വിലകൂടിയ വിറ്റമിന്‍ കഷായങ്ങള്‍ സൗജന്യമായി കൊടുത്തു.മരണത്തെ സ്വപ്നം കാണാന്‍ തുടങ്ങിയ നൊലീസ വീണ്ടും ജീവിതത്തെസ്വപ്നം കണ്ടു തുടങ്ങി.
......

അന്നു രാവിലെ മാന്റലയ്ക്കു നൊലീസയില്‍ നിന്നൊരു തിരക്കിട്ട ടെലിഫോണ്‍ സന്ദേശം ലഭിച്ചു. അടുത്ത ദിവസം പത്തിനും പതിനൊന്നിനും ഇടയ്ക്ക്‌ അവള്‍ സ്കൂളില്‍ വരുന്നുണ്ട്‌ എന്ന്.

ആ സന്ദേശം മാന്റലയുടെ മനസിനെ ആവേശഭരിതമാക്കി.രക്ഷകര്‍ത്താക്കള്‍ മക്കളോടു കാണിയ്ക്കുന്ന നിരുത്തരവാദിത്വത്തില്‍ അയാള്‍ക്കു തോന്നിയിരുന്ന എല്ലാ ആശങ്കകളൂം അസ്ഥാനത്താണെന്ന് ആ ഫോണ്‍ വിളി അയാള്‍ക്കു തോന്നിപ്പിച്ചു.

വളരെ തിരക്കേറിയ ഒരു രക്ഷകര്‍ത്താവാണ്‌ നൊലീസ എന്ന് മാന്റലയ്ക്കു വര്‍ത്തമാനത്തില്‍ നിന്നും മനസ്സിലായി. അവിടെ നിന്നു നൂറ്റിയന്‍പതു കിലോമീറ്റര്‍ ദൂരത്തിലുള്ള ഒരു സ്ഥലത്ത്‌ ഒരു ആക്ടിവിസ്റ്റു വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയിലാണ്‌ അതു വഴി വരുന്നതെന്നവര്‍ പ്രത്യേകം പറഞ്ഞിരുന്നു.

പത്തു മണിയ്ക്കു മുന്‍പു തന്നെ ഈ പ്രത്യേക രക്ഷകര്‍ത്താവിനെ സ്വീകരിയ്ക്കുവാനായി മാന്റല തന്റെ ഓഫിസുമുറിയില്‍ കാത്തിരുപ്പായി.

സ്കൂള്‍മാനേജുമന്റ്‌ അംഗങ്ങളേയും ഡിപ്പാര്‍ടുമെന്റല്‍ മേധാവികളേയും അദ്ദേഹം ആ കൂടിക്കാഴ്ചയിലേക്കു പ്രത്യേകം ക്ഷണിച്ചിരുന്നു. മാലതിയും ആക്കൂട്ടത്തിലുണ്ടായിരുന്നു

കൃത്യം പത്ത്‌ ഇരുപത്തഞ്ചിനു നൊലീസയുടെ ബി.എം.ഡബ്ലിയു സ്കൂള്‍ ഗേറ്റു കടന്നു വന്നു.

മീറ്റിങ്ങില്‍ ഉപചാരവാക്കുകള്‍ വാരിക്കോരി വിളമ്പിയതിനു ശേഷം മാന്റല വിഷയം അവതരിപ്പിച്ചു.

കുട്ടികള്‍ ക്ലാസ്സില്‍ കയറാതെ ഇരുന്നാല്‍ അവരുടെ പരീക്ഷാഫലവും അതുവഴി ഭാവിയും നഷ്ടമാകും എന്നുള്ള ആശങ്കയാണ്‌ സ്കൂളിന്റെ ഭരണാധികളെ ഇത്തരം കൂടിക്കാഴ്ച്ചകള്‍ക്കു പ്രേരിപ്പിയ്ക്കുന്നതെന്നു മാന്റല പ്രത്യേകം പറഞ്ഞിരുന്നു.

എല്ലാം കേട്ടു കഴിഞ്ഞു നൊലീസ മാന്റലയോടു ചോദിച്ചു.

'പ്രിന്‍സിപ്പല്‍ പത്രങ്ങളൊന്നും വായിക്ക്കാറില്ലേ?'

'ഉണ്ട്‌'

'മന്ത്രിമാരുടെ പ്രസ്താവനകളില്‍ അവര്‍ നിരന്തരം പറയുന്നുണ്ടല്ലോ, കുട്ടികളുടെ റിസള്‍ട്ട്‌ സ്കൂളീന്റെ ഉത്തരവാദിത്വമാണെന്ന്?'

'പക്ഷെ കുട്ടികള്‍ ക്ലാസ്സില്‍ കയറുന്നില്ല എങ്കില്‍ സ്കൂളെന്തു ചെയ്യും?'

'കുട്ടികള്‍ ക്ലാസ്സില്‍ കയറാത്തത്‌ അവര്‍ക്കു ക്ലാസുകള്‍ രസപ്രദമാകാത്തതു കൊണ്ടാണ്‌. അതിലേക്കല്ലേ ഗവണ്‍മെന്റ്‌ ഓ-ബി-ഇ (നാട്ടിലെ ഡി-റ്റി-പി-റ്റി പോലൊരു പരിഷ്ക്കാരം)തുടങ്ങിയത്‌. ഇവിടെ ഒ-ബി-ഇ ഇല്ലേ?'

'ഓ-ബി-ഇ താണക്ലാസുകളിലേക്കാണു മേഡം'

'അതു സാരമില്ല, കുറച്ചിവര്‍ക്കും കൊടുക്കണം, അപ്പോള്‍ പ്രശ്നം തീര്‍ന്നില്ലേ'

എല്ലാ പ്രശ്നങ്ങളും അതു വഴി പരിഹരിച്ചെന്ന മട്ടില്‍ നൊലീസ ഇരിപ്പിടത്തു നിന്നും എഴുനേറ്റു എല്ലാരോടുമായി പറഞ്ഞു,'ഞാന്‍ കരുതിയത്‌ താന്‍ഡി വല്ല സീരിയസ്‌ ക്രൈമും ചെയ്തെന്നായിരുന്നു.ഷൂട്ടിംഗ്‌, കില്ലിംഗ്‌ അങ്ങനെ വല്ലതും. ഇന്നത്തെ യുവാക്കളില്‍ ക്രിമിനല്‍ മെന്റാലിറ്റി കൂടുതലാണല്ലോ?'

മുന്‍പേ നടന്ന നൊലീസയെ മാന്റല ഔപചാരികമായി പിന്തുടര്‍ന്നു.

കാറിലേക്കു കയറുന്നതിനു മുന്‍പേ അവര്‍ മാന്റലയ്ക്കൊരുപദേശം കൊടുത്തു:

'മിസ്റ്റര്‍ മാന്റല, കുറ്റങ്ങളും കുറവുകളും മനുഷ്യന്റെ കൂടപ്പിറപ്പുകളാണ്‌.പക്ഷെ നമ്മുടേതൊരു പ്രോഗ്രസ്സീവ്‌ രാജ്യമാണ്‌, നമ്മള്‍ അതിലെ പിന്നോക്കമാക്കപ്പെട്ട ഒരു വര്‍ഗവും. അവസരങ്ങളേക്കുറിച്ചാണ്‌ നമ്മള്‍ ഇപ്പോള്‍ ചിന്തിയ്ക്കേണ്ടത്‌.ആദര്‍ശങ്ങളേക്കുറിച്ചല്ല...'

അവളുടെ കാറു മുന്‍പോട്ടു കുതിച്ചപ്പോള്‍ മാന്റല സമാധാനിച്ചു, 'ഹാവൂ, മറ്റാരും അതു കേട്ടില്ലല്ലോ'














Link

Sunday, February 18, 2007

ചില മനുഷ്യരുടെ ജീവിതം

പൂങ്കാവില്‍ തറവാടിന്റെ പൂമുഖത്തു കാലെടുത്തു വച്ചപ്പോഴുണ്ടായ രോമാഞ്ചം മറച്ചു പിടിച്ച്‌, പകലോന്‍ അവിടെ ഉപകരണമായി ആകെയുണ്ടായിരുന്ന ഒരു നാറിയ സ്റ്റൂളില്‍ ഉപവിഷ്ടനായി.

അത്‌, അവിടെ കാലൊടിഞ്ഞ ചാരുകസേരയില്‍ മലര്‍ന്നു കിടന്ന കുറുപ്പിനെ അലോസരപ്പെടുത്തുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും അങ്ങനെയുണ്ടായില്ല.

പകരം 'പകലോനേ' എന്നു വിളിച്ചു കുറുപ്പയാളെ ഹാര്‍ദ്ദവമായി സ്വീകരിച്ചു.

'വരാന്‍ പറഞ്ഞാളുവിട്ടിരുന്നുവോ?'

'ഉവ്വ്‌'

'നമുക്കൊന്നു നടക്കാം', കുറുപ്പു പുറത്തേക്കു കൈ ചൂണ്ടി.

മുറ്റത്തെ മണ്ണില്‍ ആഞ്ഞുചവിട്ടി നീങ്ങിയപ്പോള്‍ കാല്‍ക്കീഴിലെ 'കരുകര' ശബ്ദം ഒരു ദുര്‍ന്നിമിത്തമായി പകലോനു തോന്നി.

“പഹയന്‍ വാക്കു മാറുമോ?”, അയാളുടെ മനോഗതി വേഗതയാര്‍ന്നു.

അഞ്ചു ലക്ഷം അച്ചാരം വാങ്ങിയതാണ്‌. വാക്കു തെറ്റിച്ചാല്‍ പിഴയായി പത്തു ലക്ഷം തിരിച്ചു തരണം. മറ്റേതെങ്കിലും പണച്ചാക്ക്‌ ആ നഷ്ടവും നികത്താന്‍ തയ്യാറായി വന്നിട്ടുണ്ടാവുമോ. വാക്കിനേക്കാളും, പ്രമാണത്തേക്കാളും പച്ചനോട്ടിനു വിലയുള്ള കാലമാ.

പകലോന്‍ മനസ്താപത്തോടെ ആ തറവാടു പിതാമഹനെ ഒന്നു നോക്കി നെടുവീര്‍പ്പിട്ടു.

സാറായുടെ ഒരു വലിയ മോഹമായിരുന്നു, ഒരു ട്രഡീഷണല്‍ തറവാടു വീട്‌. ചിക്കാഗോയിലെ അപ്പാര്‍ട്ടുമെന്റില്‍ നീണ്ട ദിവസത്തെ ജോലി കഴിഞ്ഞു തളര്‍ന്നു വീഴുമ്പോഴും ഫോണിലെ സന്ദേശമായി അവളതുള്‍ക്കോള്ളിയ്ക്കാറുണ്ട്‌.

“അതെ ഒരു സോഷ്യല്‍ റിഫോമേഷന്‍. എകണോമിക്ക്‌ റവലൂഷന്‍ എന്നു വേണമെങ്കിലും പറയാം. നാട്ടു പ്രമാണിമാരു വെറുതെ അപഹരിച്ചു സ്വന്തമാക്കിയതല്ലേ, ജനങ്ങളില്‍ നിന്ന്.എന്നാലും വെറുതെ തരണ്ട. കൈ നിറച്ചു കാശു കൊടുക്കാം. ”

“അതിന്റെയൊക്കെ അകത്തളങ്ങളില്‍ വ്യഭിചാരത്തിന്റെയും പിടിച്ചു പറിയുടെയും ചോര മണമുണ്ടാകാം. കൊത്തിക്കൊന്ന മനുഷേന്മാരട ഗതികിട്ടാത്ത ആത്മാക്കളെ ആവാഹിച്ചുവച്ചിരിയ്ക്കുന്ന ഇരുട്ടുമുറികളും. എനിയ്ക്കാ പ്രേതങ്ങളെ ഒക്കെ തുറന്നുവിടുന്നതൊരു ത്രില്ലാണ്‌ ”

ഇയാളു വാക്കു മാറാനാണു ഭാവമെങ്കില്‍ സാറായെന്തു പറയും, പകലോനോര്‍ത്തു. ഒരു ന്യായ യുദ്ധത്തിനാഹ്വാനം ചെയ്യും. തീര്‍ച്ച.

'പകലോനേ'

ഓ നടന്നു മാന്തോപ്പിലെത്തിയിരിയ്ക്കുന്നു. പലജാതി മാമ്പഴങ്ങളുടെ തരളിതമായ ഗന്ധം ഒരു നഷ്ടബോദ്ധത്തിന്റെ മുന്നണിപ്പടയാളികളേപ്പോലെ അയാളുടെ മനസ്സില്‍ തിരയടിച്ചു.

'പകലോനെ ഒരു കാര്യം അറിയാന്‍ വിളിപ്പിച്ചതാ'

-പറഞ്ഞോളു കുറുപ്പേ എത്രലക്ഷം കൂടി ഞാന്‍ തരണം, വാക്കിനു വിലയില്ലാത്ത പരട്ടക്കുറുപ്പേ?- അണപൊട്ടാന്‍ തയ്യാറായി നിന്ന ആത്മഗതം. പക്ഷെ പുറത്തേക്കു വന്നില്ല.

ഊഹത്തിന്റെ പേരില്‍ നിരത്തുന്ന കരുക്കള്‍ പെട്ടെന്നു പ്രയോഗിയ്ക്കരുതെന്നു സാറ പറയാറുള്ളതയാളോര്‍ത്തു.സത്യം പ്രതിയോഗിയുടെ വായില്‍ നിന്നു തന്നെ പുറത്തുവരുന്നിടം വരെ ക്ഷമയോടെ കാത്തിരിയ്ക്കണം.

'പകലോനേ എനിയ്ക്കൊന്നു പറഞ്ഞു തരുമോ നിങ്ങളെങ്ങനെയാണ്‌ ജീവിതത്തിലിത്രയും വിജയിച്ചതെന്ന്.ഈ പുറമുറ്റത്തെ പൂഴിമണ്ണില്‍ കോട്ടി വച്ച വാഴയിലയില്‍ നിങ്ങളു കഞ്ഞി കുടിച്ചിരുന്നതു ഞാനിപ്പോഴും ഓര്‍ക്കൂന്നു‌. ഇന്നിപ്പോ ലക്ഷങ്ങള്‍ തന്നു നിങ്ങളീ തറവാടു സ്വന്തമാക്കാന്‍ പോകുന്നു'.

വെട്ടാനോങ്ങി വച്ച ആയുധം പെട്ടെന്നു കൈയ്യില്‍ നിന്നു തെറിച്ചു പോയ അനുഭവത്തില്‍ പകലോന്‍ അന്തം വിട്ടുനിന്നു.

മാഞ്ചോട്ടില്‍ കിടന്നിരുന്ന ഒരു പഴയ ചാരു ബഞ്ചില്‍ കുറുപ്പു ചാരിയിരുന്നു.

-എങ്ങനെ ജയിച്ചു ഞാന്‍? കുറുപ്പു ചോദിച്ചതു ശരിയാണ്‌. പക്ഷെ അതെങ്ങനെ സാധിച്ചു. ഇതു വരെ അങ്ങനെയൊരു ചോദ്യം ആരും ചോദിച്ചിട്ടില്ല, അതുകൊണ്ടൊരുത്തരം പെട്ടെന്നങ്ങോട്ടു വരുന്നുമില്ല.

സാറ; അതെ അവളാണെന്റെ ജയം. നേഴ്സിഗ്‌ ജോലിയ്ക്കായി അവള്‍ ചിക്കാഗോയിലെത്തിയില്ലായിരുന്നെങ്കില്‍? പകലോനിന്നുമൊരടിയാന്‍ മാത്രമായി കഴിഞ്ഞേനേ-

'കുറുപ്പേ ഒന്നുമെന്റെ ജയമല്ല. ഒക്കെ എന്റെ മകളു സാറയുണ്ടാക്കിത്തന്നതാ.

'അതെ മക്കട ജയം അതു രക്ഷാകര്‍ത്താക്കടജയമാണ്‌'

‘പഠിയ്ക്കുന്ന കാലത്ത്‌ അവള്‍ വലിയ സമര്‍ദ്ധയായിരുന്നോ?' അല്‍പനേരത്തെ നിശബ്ദതയ്ക്കു ശേഷം കുറുപ്പു ചോദിച്ചു.

'അത്രയ്ക്കു മിടുക്കിയൊന്നുമായിരുന്നില്ല കുറുപ്പേ. പ്രീഡിഗ്രിയ്ക്കു രണ്ടു തവണ തോറ്റു'.

'എന്നിട്ട്‌'

'തോറ്റപ്പോള്‍ എനിയ്ക്കു ദേഷ്യം വന്നു.കൊറെ ചീത്തേം പള്ളുമൊക്കെ ആദ്യം പറഞ്ഞു.പക്ഷെ പിന്നെ ഞാന്‍ തന്നെ സമാധാനിപ്പിച്ചു. അടുത്ത തവണ തീര്‍‌ച്ചയായും ജയിയ്ക്കുമെന്നു പറഞ്ഞു പ്രോല്‍സാഹിപ്പിച്ചു ധൈര്യം കൊടുത്തു. ഒടുവില്‍ പ്രീ ഡിഗ്രി ജയിച്ചപ്പോള്‍ ഇടവകേലേ കപ്യാരുടെ ശുപാര്‍‌ശമേല്‍ അച്ചന്‍ കന്യാമേരീ നേഴ്സിഗ്‌ സ്കൂളിലേക്കൊരു കത്തു കൊടുത്തു. അവിടുന്നു നേഴ്സിംഗ്‌ ജയിച്ചിട്ടു നേരേ ബോംബെയ്ക്കു പോയി.’

‘അവിടേം ദുരിതമായിരുന്നു കുറുപ്പേ.കാലത്തു തൊട്ടു വൈകുന്നിടം വരെ കഫോം പഴുപ്പും കോരിയാല്‍ അഷ്ടിയ്ക്കുള്ളതു കിട്ടുമായിരുന്നില്ല. അവിടെക്കിടന്നെത്രകൊല്ലം കഷ്ടപ്പെട്ടിട്ടാ ഒടുവില്‍ എന്റെ കുട്ടി ചിക്കാഗോയിലെത്തിപ്പെട്ടത്‌ ’.

നരച്ച രോമങ്ങള്‍ കൈയ്യേറിയ കുറുപ്പിന്റെ മുഖത്തെ ആലസ്യം അപ്പോഴാണു പകലോന്‍ ശ്രദ്ധിച്ചത്‌.

'അങ്ങനെയൊന്നുമല്ലായിരുന്നു ഈ വീട്ടിനുള്ളിലെ ജീവിതം. ഇവിടെയുള്ളവര്‍ പരസ്പരം നേര്‍ക്കു നേര്‍ക്കു കാണൂക കൂടി ചെയ്തിട്ടില്ല, സംസാരോമില്ല. ’

‘പൂമുഖത്തെ ആ ചാരു കസേരയില്‍ ഞാനങ്ങനെ കിടക്കും, ഉദയം തൊട്ടസ്തമനം വരെ ഒരു കാവല്‍നായയെപ്പോലെ. അകത്ത്‌ ആരൊക്കെയാണ്‌ എന്തൊക്കെയാണ്‌ ഞാനൊന്നുമറിഞ്ഞിരുന്നില്ല'.

പകലോനത്ഭുതപ്പെട്ടു,ഇങ്ങനെയൊക്കെ സാറ പറയാറുണ്ടായിരുന്നു, അവളിതൊക്കെ എങ്ങനെ അറിഞ്ഞു?

കുറുപ്പു ഒരു മയക്കത്തിലാഴ്ന്നപോലെ കിടന്നു.

-അയാളുടെ മനസില്‍ കെട്ടിയലങ്കരിച്ച സപ്രമഞ്ചക്കിടക്ക,അതില്‍ അയാളങ്ങനെ കിടക്കുന്നു. രാത്രിയുടെ അന്ത്യയാമങ്ങള്‍. പാലപ്പൂവിന്റെ മൂക്കു തുളയ്ക്കുന്ന ഗന്ധം. കാല്‍പെരുമാറ്റമറിയിയ്കാതെ ഒരു സ്ത്രീരൂപം തന്നിലേക്കു പരതിക്കയറുന്നു. തന്റെ ജീവനീരൂറ്റിക്കുടിച്ചവള്‍ വന്നപോലെ അപ്രത്യക്ഷയാകുന്നു. അവളാരായിരുന്നു? തന്നെ വേളി കഴിച്ചിവിടെക്കൊണ്ടുവന്ന കൈകേയിക്കുഞ്ഞമ്മയോ അതോ....

കുഞ്ഞമ്മയുടെ യാതോരു ഭൗതിക അടയാളങ്ങളും തനിയ്ക്കു വ്യക്തമല്ലായിരുന്നല്ലോ, ഒരു സ്ത്രീയായിരിയ്ക്കാമെന്നുള്ളതൊഴിച്ച്‌. അതുകൊണ്ടു അതുകുഞ്ഞമ്മതന്നെ ആയിരുന്നു എന്നുറപ്പിയ്കാന്‍ തരമില്ല. കുഞ്ഞമ്മ നാലു മക്കളെ പ്രസവിച്ചു. അതിനിടെ കറവക്കാരന്‍ നാണുവിനു തൊഴുത്തില്‍ നിന്നന്തപുരത്തിലേക്കൊരൂടു പാതയുണ്ടായിരുന്നെന്നും കേട്ടിരുന്നു.

കുട്ടികളൊത്തിരിയായിരുന്നല്ലോ തറവാട്ടില്‍. കുഞ്ഞമ്മയുടെയും അവരുടെ അനിയത്തിമാരുടേയും. കുഞ്ഞമ്മയുടെ മൂന്നു പെണ്മക്കളും വിവാഹിതരായി. മരുമക്കത്തായമൊക്കെ മാറി അവരിപ്പോള്‍ വിദേശത്തെവിടെയൊക്കെയോ ആണല്ലോ-

'ഈ വീട്‌ ഒരു ശാപമാണു പകലോനേ, അതുകൂടി പറയാനാണു ഞാന്‍ വിളിച്ചത്‌' കുറുപ്പു സ്വപ്നത്തില്‍ നിന്നും എഴുനേറ്റു.

'തന്റെ കുട്ടിയ്ക്കതൊന്നുമറിയില്ല. പിന്നീടു വെറുതെ മന:സ്താപത്തിനിടയാകരുത്‌'.

'അവള്‍ക്കൊക്കെ അറിയാം കുറുപ്പേ'പകലോന്‍ കുറുപ്പിനെ ആശ്വസിപ്പിച്ചു

'ഉവ്വോ. മിടുക്കി...പകലോനേ നിങ്ങളോടെനിയ്ക്കിപ്പോ അസൂയ തോന്നുന്നു'

പകലോനു വിശ്വസിയ്കാന്‍ കഴിഞ്ഞില്ല, ഇത്രേം വലിയ സ്വത്തുക്കളുള്ള കുറുപ്പിനു തന്നോടസൂയയോ?

'ഈ വീട്ടില്‍ സ്നേഹമെന്നു പറയുന്നതൊന്നില്ല പകലോനേ. പകലോനതൊന്നും മനസിലാവേല്ല'.

കുറുപ്പു വീണ്ടും സ്വപ്നത്തിലാണ്ടു.

-സ്നേഹിച്ചിരുന്നില്ലേ തന്നെ ഒരാള്‍, അടുക്കളക്കാരി കാര്‍ത്തു. അവളെ പ്രാപിയ്കാന്‍ സപ്രമഞ്ചം വിട്ടു ഉരപ്പുരയിലേക്കു ചെന്നിരുന്നില്ലേ. അവളുടെ കൊച്ചുകൊച്ചു കിന്നാരങ്ങളില്‍ ചിരിച്ചു രസിച്ച്‌ സ്നേഹമെന്തെന്നാദ്യമായും അവസാനമായും അറിഞ്ഞ്‌, ഒടുവില്‍ അവള്‍ പ്രസവിച്ച മകന്റെ പിതൃത്വം പ്രശ്നമായപ്പോള്‍ അവളുടെ മുഖത്തു നോക്കി അക്രോശിച്ചു,'ഇവനെന്റെ മോനാണോടി' എന്ന്.

`അല്ല' എന്നു പറഞ്ഞവള്‍ നാടു വിട്ടു. എവിടയാണവളിപ്പോള്‍? എന്റെ മകനും?-

'അതൊക്കെ പഴേ കാര്യങ്ങളല്ലേ കുറുപ്പേ കള' പകലോന്‍ കുറുപ്പിനെ ഉപദേശിയ്ക്കാന്‍ ഒരു പാഴ്ശ്രമം നടത്തി.

'കുഞ്ഞമ്മയുടെ മകന്‍ വിദ്യാധരന്‍. എന്തായിരുന്നു ഞാനും അവനും തമ്മിലുള്ള ബന്ധം'

'അതു നിങ്ങളച്ഛനും മോനും തമ്മിലെന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായിക്കാണും, അതൊക്കെ മറക്കു കുറുപ്പേ'

'ഉം നാളേക്കൊണ്ടെല്ലാം അവസാനിക്കുകയാണു പകലോനേ. നാളെ കുഞ്ഞമ്മയുടെ മകന്‌ എല്ലാം നഷ്ടപ്പെടുകയാണ്‌'

'വീടിനു പകരം നാല്‍പ്പത്തചുലക്ഷം ഞാനങ്ങോട്ടു തരുന്നില്ലേ കുറുപ്പേ?'

'പക്ഷെ അതിനേക്കാള്‍ കൂടുതല്‍ കടമാണവന്‌'.

പകലോനതു വിശ്വസിയ്കാനായില്ല.

'നാളെ രെജിസ്റ്റ്രേഷന്‍ കഴിഞ്ഞാല്‍ പിന്നെ അവന്‍ വഴീലാ'

'അയ്യോ കുറുപ്പേ ഞാനെന്റെ മോളോടു പറയാം, അവളു വരുന്നിടം വരെ നിങ്ങളിവിടെ താമസിച്ചോളൂ'

'മണ്ടത്തരം പറയാതിരിയ്ക്കു പകലോനേ. അവനെ ഇവിടെ താമസിപ്പിച്ചാല്‍ പിന്നെ അവനിവിടുന്നെറങ്ങൂല്ല'

'വേണ്ട കുറുപ്പിനെ വഴിലാക്കീട്ട്‌ എന്റെ സാറയെന്നോടു പൊറുക്കില്ല'

'ഞാന്‍ വഴീലാവില്ല പകലോനേ, എനിയ്ക്കെന്റെ ഓഹരിയുണ്ട്‌. പമ്പാടില്‌,ഒരഞ്ചു സെന്റും, ഒരു ചെറിയ വീടും'.

പിന്നെയും കുറുപ്പു സ്വപ്നത്തിലാണ്ടു. സ്വപ്നത്തില്‍ നിന്നുണര്‍ന്നു പിന്നെയും പകലോനോടു പലതും പറഞ്ഞു, പൂങ്കാവു തറവാടിന്റെ ഒത്തിരി ഒത്തിരി കഥകള്‍. കഥകള്‍ കേട്ടു കേട്ടു പകലോന്‍ ഇടയ്ക്കൊക്കെ ഞെട്ടി.

രാവേറെ ചെല്ലുന്നിടം വരെ അയാളാ കഥകള്‍ കേട്ടിരുന്നു.

">Link