Sunday, May 30, 2010

നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ വിവക്ഷകള്‍?

മലയാള ബ്ലോഗു രംഗം വീണ്ടുമൊരു 'സൈബര്‍ ക്രൈമിന്റെ' പൂമുഖത്തു നിരന്നിരിക്കുകയാണല്ലോ.

വളരെക്കാലമായി ബ്ലോഗ് എഴുതിയിട്ട് അഥവാ ഒരു പോസ്റ്റു പൂര്‍ത്തിയാക്കിയിട്ട്, സമയക്കുറവു തന്നെ കാരണം. എന്നാലും ഇത്തിരിസമയം ഉണ്ടാക്കിയെടുത്തേ പറ്റു എന്ന ഒരു തോന്നല്‍. അതിലെന്റെ താല്പര്യം മാനവികത മാത്രമാണ് എന്നു പറയട്ടെ.

ആദ്യമായി എന്റെ പോസ്റ്റിന്റെ ആമുഖമായി വിചിത്രകേരളത്തെ കുറിച്ച് ചിലതെഴുതട്ടെ.


കൊണ്ട്രവേഴ്സിയുണ്ടാക്കിയ വിചിത്രകേരള ബ്ബോഗ്ഗു വായിച്ചിരുന്നു. പത്രങ്ങളും ചില ബ്ലോഗുകളും വിചിത്രകേരളത്തിന്റെ ഉടമ 'ഷൈന്‍' ആണെന്നു പറയുന്നു. അയാളുടെ ഫോട്ടോയും പരസ്യപ്പെടുത്തി. ഇതിന്റെയൊക്കെ സത്യാവസ്ഥ ഇനി കോടതി തെളിയിക്കേണ്ട കാര്യമായതിനാല്‍ വിചിത്രകേരളത്തിന്റെ ഉടമയായി ആരോപിക്കപ്പെട്ട 'ഷൈന്‍' എന്നേ പറയാന്‍ കഴിയൂ. ഈ പോസ്റ്റില്‍ ‘ഷൈന്‍‘ എന്ന പേരു ഉപയോഗിക്കുന്നത് ഈ അര്‍ത്ഥത്തില്‍ മാത്രമാണ് എന്നു പ്രത്യേകം പറയട്ടെ.

വിചിത്രകേരളത്തിന്റെ ഭാഷയെകുറിച്ച് അത്ര മതിപ്പു തോന്നിയില്ല എങ്കിലും ബ്ലോഗില്‍ ചിലരൊക്കെ ചിലപ്പോഴൊക്കെ എഴുതുന്നത്ര വൃത്തികെട്ട ഭാഷ അതിന്റെ ഉടമ ഉപയോഗിച്ചിരുന്നുവോ എന്നു സംശയിക്കുന്നു. ഒരു പൈങ്കിളി എഴുത്ത് എന്നേ എനിക്ക് അതിനെ വിശേഷിപ്പിക്കനാവൂ.


മുകളില്‍ പറഞ്ഞ എല്ലാ ആരോപണങ്ങളിലും തീര്‍പ്പുകല്‍പ്പിക്കാനുള്ള ബഗുമാനപ്പെട്ട കോടതിയുടെ കഴിവിനെ മാനിച്ചു കോണ്ടു തന്നെ താഴെപ്പറയുന്ന കാര്യങ്ങള്‍ എഴുതട്ടെ.

കോടതി വിധി എന്തുതന്നെയായാലും ഈ കേസിന്റെ സാഹചര്യം ബ്ലോഗേഴ്സിനെയും ബ്ലോഗെഴുത്തിനെയും അതിന്റെ പരിധിക്കപ്പുറം കടന്ന് ഇന്ത്യന്‍-കേരള യാദ്ധാര്‍ഥങ്ങളേയും കുറിച്ചു ചിലതൊക്കെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു.

ബ്ലോഗെഴുതുന്നവര്‍ക്കു പലപ്പോഴും തങ്ങളുടെ എഴുത്തുകളുടെ ന്യായാന്യായ വശങ്ങളെക്കുറിച്ച് മനസിലാക്കാനുള്ള അറിവ് ലഭിക്കുന്നുണ്ടോ എന്നു സംശയമുണ്ട്. ബ്ലോഗിന്റെ സ്വഭാവം അനുസരിച്ചു അതില്‍ ഒരെഡിറ്റോറിയല്‍ നിയന്ത്രണമില്ല. അതു കൊണ്ടു തന്നെ അതില്‍ എഴുത്തുകാരന്‍/ കാരി പച്ചയായി കാര്യങ്ങള്‍ എഴുതുന്നു. പക്ഷെ ആത്മപ്രകാശനത്തിനും അതിക്ഷേപത്തിനുമിടയിലുള്ള നേരിയ നൂലില്‍ ഈ പച്ച എഴുത്തിനെ നിയന്ത്രിക്കേണ്ടത് സ്വയം ഒരാവശ്യമായി ബ്ലൊഗേഴ്സ് കാണുന്നതു നന്നായിരിക്കും.

അതുപോലെ ബ്ലോഗെന്ന മാദ്ധ്യമത്തെ കേരളത്തിലെ കണ്‍സര്‍വേറ്റീവ് മനസുകള്‍ക്കു അത്ര പെട്ടെന്നംഗീകരിക്കാന്‍ കഴിയാത്ത ഒരു സാഹചര്യമുണ്ടെങ്കില്‍ അതും സ്വാഭാവികമാണ്. ആശയങ്ങളും ചിന്തകളും സ്വതന്ത്രമായി അവതരിപ്പിക്കാനുള്ള ബ്ലോഗിലെ വ്യക്തി സ്വാതന്ത്യം സമൂഹ്യ നിയന്ത്രണങ്ങളിലൂടെ വ്യക്തികളെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാന്‍ ഇന്നും താല്പര്യപ്പെടുന്ന പാരമ്പര്യമനസുകളില്‍ ഭീതിയുളവാക്കാന്‍ ഇടയായേക്കാം.

എന്നാല്‍ ഇന്ത്യയില്‍ നിലവിലിരുന്നതും ഇന്നു നിലവിലിരിക്കുന്നതുമായ സാഹചര്യത്തില്‍ ബ്ലോഗൊരു ആവശ്യമാണോ അല്ലയോ എന്ന ചോദ്യം അപ്രസക്തമാണ്.


ഈ സാഹചര്യങ്ങല്‍ എന്തൊക്കെയാണ് എന്നുള്ളത് എന്റെ കാഴ്ച്ചപ്പാടില്‍:

ഇന്ത്യയിലെ വ്യക്തികള്‍ അധികം പ്രയോഗത്തില്‍ വരുത്തുന്നില്ലെങ്കിലും ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായം വ്യക്തിക്കു സ്വാതന്ത്ര്യം, പൌരാവകാശമായും ചുമതലയായും കൊടുക്കുന്നുണ്ട്.

Fundamental duties..51A.h. It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.

ഈ സ്വാതന്ത്ര്യം ഉപോഗിച്ച് ഒരോ വ്യക്തിക്കും തന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഏതു വിഷയത്തേക്കുറിച്ചും അന്വേഷിച്ചു മനസിലാക്കുന്നതിനും സാഹചര്യങ്ങളോട് ശാസ്ത്രീയ ആഭിമുഖ്യം പുലര്‍ത്തി പ്രതികരിക്കുന്നതിനും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ഈ അന്വേഷണത്തില്‍ പെട്ട ഒന്നാണ് ഒരു വ്യക്തിയുടെ സ്വത്വാന്വേഷണവും അതിന്റെ ഭാഗമായ രാജ്യത്തിന്റെ /ദേശത്തിന്റെ ചരിത്രാന്വേഷണവും. നിര്‍ഭാഗ്യവശാല്‍ രാജ്യ ചരിത്രം കാലാകാലങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നവരുടെ കഥകളായി മാറുന്ന പ്രവണതയില്‍ നിന്ന് ഇന്ത്യ ഇന്നും മോചിമായിട്ടില്ല. ഈ അവസ്ഥ മുകളില്‍ പറഞ്ഞ വ്യക്തിസ്വതന്ത്ര്യത്തെ തടവിലിടുന്ന ദോഷമായ പ്രവണതയാണ് ഇന്നും പൊതുവെ കാണുന്നത്.

ജയിക്കുന്നവന്റെ ചരിത്രമാണ ചരിത്രം എന്ന പ്രവണത ഒരു കാലത്ത് ലോകചരിത്ര വേദിയിലും നില കൊണ്ടിരുന്നു. പക്ഷെ പതിനെട്ടാം നൂറ്റാണ്ടില്‍ രൂപം കൊണ്ട ആ പ്രവണതയെ (യൂറോ സെന്റ്രിക്ക് ലോക സംസ്കാര കാഴ്ച്ചപ്പാട്) അതെഴുതിയവരുടെ തന്നെ പിന്‍ തലമുറ ചോദ്യം ചെയ്തു പരാജയപ്പെടുത്തിയത് 20-21അം നൂറ്റാണ്ടിന്റെ മാനവികഅനുഭവമാണ്. വ്യക്തി സ്വാതന്ത്യത്തിന്റെ അമൂര്‍ത്ത അനുഭവങ്ങള്‍ കൂടിയാണ് അത്തരം സത്യമുഹൂര്‍ത്തങ്ങള്‍ എന്നു കുടി പറയട്ടെ. ആര്യ സംസ്കാര മേല്‍ക്കോയ്മയെന്ന വംശീയ ഭാവനകളീല്‍ കെട്ടിപ്പടുത്ത യൂറോ സെന്റ്ടിക്ക് ലോക സംസ്കാര കാഴചപ്പാടീനെ കഴപുഴക്കിയതിന്റെ നിമിത്തക്കാരില്‍ ഒരാളായ മാര്‍ട്ടിന്‍ ബെര്‍നല്‍ തന്റെ ബ്ലാക്ക് അതീന (Black Athena) എന്ന പുസ്തകത്തിന്റെ ആമുഖം തുടങ്ങുന്നത് തോമസ് കുനിന്റെ താഴെപ്പറയുന്ന ന്‍കൊട്ടേഷനോടെയാണ്.

"Almost always the men who achieve these fundamental inventions of a new paradigm have either been very young or very new to the paradigm they change". (Thomas Kuhn ,The Structure of Scientific Revolutions, p.90).

മിക്കപ്പോഴും നവ കാഴ്ച്ചപ്പാടുകളുടെ വിശിഷ്ട മാത്രുകകള്‍ നേടിയെടുക്കുന്നത് യുവാക്കളോ നവാഗതരോ ആയിരിക്കും.

ഈ നവ കാശ്ചപ്പാടുകളുടെ അംഗീകാരം ഒരുകാലത്തു ചരിത്രത്തില്‍ അസത്യമായി രേഖപ്പെടുത്തിയിരുന്നവയെ തിരുത്തിയെഴുതുന്നതിനും പരാജയപ്പെട്ടവരുടെ കാഴപ്പാടുകള്‍ക്കു പുനരാവിഷ്ക്കരണം സാദ്ധ്യമാക്കുകയും ചെയ്യുന്നതോടൊപ്പം മനുഷ്യന്റെ വളര്‍ച്ചയില്‍ ചരിത്ര-സാമൂഹ്യതയുടെ സൃഷ്ടി പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. ലോകത്തിന്റെ ഈ മാനവിക കാഴ്ചപ്പാടിനു കടക വിരുദ്ധമായാണ് ഇന്ത്യയില്‍ പല സംഗതികളും നടക്കുന്നത്.

ഏതാണ്ട് 2000ത്തില്‍ പരം വര്‍ഷങ്ങള്‍ക്കു മേല്‍ രൂപപ്പെടുത്തിയതെന്നു ന്യായമായി കരുതാവുന്ന ഇന്ത്യയുടെ കോളനി-വര്‍ണ വിവേചന വാഴ്ച്ച, അതിലൂടെ മേല്‍ക്കോയ്മ സാദ്ധിച്ചെടുത്തവരുടെ സാമ്പത്തിക സാമൂഹിക രാഷ്ട്ര്രിയ ഉന്നമനത്തിനു കാരണമായി. എന്നാല്‍ ആ വിവേചന സമ്പ്രദായത്തെ -ഇന്ത്യന്‍ മനവികയുടെ നേര്‍ക്കു കത്തി വച്ചവരെ- സത്യ സന്ധമായി തിരിച്ചറിയാന്‍ പോലും സ്വതന്ത്ര ഇന്ത്യയിലെ ഒരൊറ്റ നേതാക്കള്‍ പോലും തയ്യാറായില്ല എന്നുള്ളത് ഇന്ത്യന്‍ ഭൂരിപക്ഷത്തിനു പെറേണ്ട ഒരു ഭാരമായി ഇന്നും നിലനില്‍ക്കുന്നു. ഉത്തരവാദിത്തപ്പെട്ടവര്‍ ചെയ്യാതിരുന്ന ആ ജോലി, ദൈനം ദിന ജീവിതവുമായി മല്ലടിക്കുന്ന സാധാരണക്കാരനു ചെയ്യാന്‍ കഴിയാത്തത് അവരുടെ കഴിവുകേടായി വര്‍ണ്ണ സന്തതികള്‍ ആഘോഷിക്കുന്ന കാഴ്ച്ച ദയനീയം തന്നെ എന്നു പറയാതിരിക്കാന്‍ തരമില്ല.

പക്ഷെ അടുത്ത കാലത്ത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമായിരീക്കാം മറ്റുള്ളവര്‍ ഒഴിഞ്ഞുമാറിയിടത്ത് ആദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രിക്ക് ആ ചരിത്ര വിവേചനത്തെ അംഗീകരിക്കേണ്ടിവന്നു.

Dalits have faced a unique discrimination in our society that is fundamentally different from the problems of minority groups in general. The only parallel to the practice of ‘untouchability’ was Apartheid in South Africa. Untouchability is not just social discrimination. It is a blot on humanity”. Manmohan Singh Indian, Prime Minister of India.

പക്ഷെ അണ്‍ ടച്ചബിലിറ്റി-തൊട്ടുകൂടാഴിക, തീണ്ടിക്കൂടാഴിക, കണ്ടുകൂടാഴിക- ഇതൊന്നും പ്രത്യേകിച്ച് കേരളത്തില്‍ അനുഭവിച്ചത് ദളിതര്‍ മാത്രമല്ല പിന്നോക്ക ജാതികളും ആ പട്ടികയില്‍ തന്നെ ആയിരുന്നു. പക്ഷെ പിന്നോക്ക- ദളിത ജനവിഭാഗത്തിനോടു കാണിച്ചിരുന്ന വിവേചനത്തിന് ന്യായമായ പരിഹാരം കാണുന്നതിനു പകരം അവരുടെ പ്രശ്നങ്ങളെ കാര്‍പറ്റിന്റെ അടിയില്‍ തൂത്തുകയറ്റി മറയ്ക്കുന്ന സാമര്‍ദ്ധ്യമാണ് വര്‍ണവിവ്വേചനം കൊണ്ടു പുരോഗതി നേടിയവര്‍ ഇന്നും കാണിക്കുന്നത്.

ഒരു ദളിതനായ അംബേദ്ക്കര്‍ എഴുതി എന്നു പറയപ്പെടുന്ന ഇന്ത്യന്‍ ഭരണഘടന ഈ വിവേചനത്തെ കുറിച്ചു നിശബ്ദത പൂകേണ്ടതല്ലായിരുന്നു. പക്ഷെ എന്തുകൊണ്ടങ്ങനെ സംഭവിച്ചു എന്നുള്ളത് ഒരു മില്ല്യന്‍ ഡോളര്‍ ചോദ്യമായി അവശേഷിക്കുന്നു. ദളിതരെ കൂടാതെ വിവേചനമനുഭവിച്ച മറ്റു ദേശത്തിന്റെ മക്കളെ യാദ്ധാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ‘പിന്നോക്ക ക്ലാസ്’ എന്ന പെട്ടിയിലുള്‍ക്കൊല്ലിക്കുന്ന തമാശയാണ് ബഹുമാനപ്പെട്ട ഇന്ത്യന്‍ ഭരണഘടന ചെയ്തത. അതിന്റെ കാരണവും ഒരു കടങ്കഥയായി ഇന്നും അവശേഷിക്കുന്നു.


സാക്ഷരകേരളത്തിലെപിന്നോക്ക- അധ:കൃതന്റെ അവസ്ഥയെന്താണ്?

കിട്ടുന്നതെന്തും മുന്നോക്കരെ പോലെ കാണാപാഠം പഠിച്ച് സാക്ഷരതയുടെ ശതമാനം കൂട്ടീയതൊഴിച്ചാല്‍, കേരളത്തിലെ പിന്നോക്കര്‍ക്കും അധ;കൃതര്‍ക്കും രാജ്യം ജനിച്ചപ്പോള്‍ ഭരണഘടന എഴുതിവച്ച തങ്ങളുടെ ജാതകക്കുറിപ്പിനേക്കുറിച്ചൊന്നും വലിയ വിവരമില്ല. സംവരണം, തങ്ങള്‍ക്കു സഹസ്രാബ്ദങ്ങളായി നഷ്ടപ്പെട്ട അവസരങ്ങളുടെ നഷ്ടപരിഹാരം എന്നതിലുമുപരി ജനാധിപത്യ കാലുവാരി നേതാക്കന്മാരുടെ ഔദാര്യമാണെന്നു പറഞ്ഞുകൊടുത്തതവര്‍ അതുപോലെ കാ‍ണാപാഠം പഠിച്ചു. സ്വന്തമായ ആശയാവിഷ്ക്കാരങ്ങളോ, അഭിപ്രായ പ്രകടനങ്ങളോ, ചരിത്രാനേഷണങ്ങളോ മേലാളന്മാരോടുള്ള നിഷേധമാണെന്ന് അവരു തന്നെ പഴയ തലമുറ പുതിയ തലമുറയെ പറഞ്ഞു മനസിലാക്കി. പോരെങ്കില്‍ അതിജീവനം തന്നെയായിരുന്നു അവരില്‍ ഭൂരിപക്ഷത്തിനും അഭിപ്രായപ്രകടനവും അന്വേഷണവും. അല്ലാത്ത ഒരു ചെറു ന്യൂനപക്ഷം ഒന്നുകില്‍ നിഷ്ക്ക്രിയരായി നിന്നു അല്ലെങ്കില്‍ സവര്‍ണനു സ്തുതി പാടി.
അങ്ങനെ നിശബ്ദമായി സഹിക്കുന്ന ഒരു ഭൂരിപക്ഷം സവര്‍ണ മേലാളന്മാര്‍ക്കു വീണ്ടും വീണ്ടും സൌഭാഗ്യമരുളി. വര്‍ണ രാഷ്ട്രീയങ്ങള്‍ അവന്റെ പേരില്‍ കൊഴുത്തു.

ഇന്നു സംവരണം എന്ന ‘പിച്ചക്കാശു‘ വാങ്ങി കുറെ പേരൊക്കെ പുരോഗമിക്കുന്നത് ഈ സവര്‍ണ സൌഭാഗ്യത്തിനു നേരെ കത്തി വയ്ക്കുന്നതയാണ് പലരും ഭയക്കുന്നത്. പുരോഗമിച്ചാലും സ്വന്തം സാ‍മൂഹ്യ ഐഡെന്റിറ്റി പിന്നോക്കനും അധ:കൃതനും വര്‍ണന്റെ മുന്‍പില്‍ തെളിയിക്കേണ്ടതൊരു ഭാരമായി മാറുന്നു. ഇത്തരുണത്തില്‍ ഒരു ദളിതയുവാവിന്റെ അനുഭവം വായിക്കു ഇവിടെ. സവര്‍ണന്റെ വംശീയ ഭാ‍വനകളുടെ മേല്‍ക്കുര ഭേദിച്ചു സ്വന്തം സ്വത്വത്തെ തിരിച്ചറിയുന്ന അവര്‍ണന്‍ ഇന്നു സവര്‍ണന്റെ ഉറക്കം വല്ലാതെ കെടുത്തുന്നുണ്ട്.

പിന്നോക്കന്റെയും അധ:കൃതന്റയും ചരിത്രത്തിനോ കഥയിലോ ന്യൂസ് വാല്യൂ കേരളത്തിലെ ‘മുന്നോക്ക‘ മാദ്ധ്യമ ഉടമകള്‍ കണ്ടെത്താഞ്ഞതും ആകസ്മീകമല്ല എന്നു വേണം കരുതുവാന്‍. മാമൂലു ചിന്തകള്‍ക്കു വ്യത്യസ്ഥമായി ചിന്തിച്ചു, എഴുതി എന്നുള്ളതിന്റെ പേരില്‍ മാധവിക്കുട്ടി എന്ന എഴുത്തുകാരിയുയുടെ നേര്‍ക്ക് കാണിച്ച നിഷേധം പുതിയതിനു സ്ഥലം കൊടുക്കുന്നതിന്റെ കേരളീയന്റെ എതിര്‍പ്പാണ് തെളിയിക്കുന്നത്. അതായത്, സ്വാതന്ത്ര്യബോധത്തെയും, മാമൂലുകളില്‍ നിന്നു വേറിട്ട കാഴ്ചപ്പാടുകളേയും, അധ:കൃതനെയും പിന്നോക്കനെയും നിഷേധിച്ച ഒരു മുഖ്യധാ‍രയായിരുന്നു സംസ്ഥാനം പൊതുവെ നിയന്ത്രിച്ചിരുന്നത് .

അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ ചരിത്രത്തിന്റെ എനിക്കു ലോജിക്കല്‍ എന്നു തോന്നിയ ഒരു വേര്‍ഷന്‍ ഒരിക്കല്‍ ഞാന്‍ ഒരു വെബു പ്രസിദ്ധീകരണത്തിനയച്ചു കൊടുത്തു. പക്ഷെ അതിന്റെ എതൊക്കെ ഭാഗങ്ങള്‍ എഡിറ്റു ചെയ്യണമെന്നു അറിയിച്ചപ്പോള്‍ എനിക്കു മനസിലായി അതിന്റെ സവര്‍ണത. എഡിറ്റ് ചെയ്ത് എന്റെ ലേഖനം പബ്ലീഷ് ചെയ്യണമെന്നു താല്പര്യപ്പെടുന്നില്ല എന്നു പറഞ്ഞ് എനിക്കതു തിരിച്ചു വാങ്ങേണ്ടിവന്നു. ചുരുക്കം പറഞ്ഞാല്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ സവര്‍ണതയെ, തെറ്റായ മാമൂലുകളെ, പാരമ്പര്യത്തെ ഒക്കെ അനുകൂലിക്കാത്ത ഒരു ചിന്താഗതിയും പ്രസിദ്ധീകരണയോഗ്യമായിരുന്നില്ല.

മലയാള ബ്ലോഗിന്റെ ആഗമനം.

ഏതാണ്ട് അതേ സമയത്താണ് മലയാളം ബ്ലോഗിന്റെ ആഗമനത്തെക്കുറിച്ച് എനീക്ക് അറിവുണ്ടായത്. ആശയങ്ങള്‍ സ്വന്തമായി ഒരെഡിറ്ററുടെ കടിഞ്ഞാണ്‍ കൂടാതെ പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന പ്രസ്ഥാനം വലിയ പ്രതീക്ഷകള്‍ക്കു വക തന്നു. സ്വത്വ പ്രശ്നങ്ങളേ അനാവരണം ചെയ്യുന്നതിന് അങ്ങനെ മുഖ്യ ധാരയില്‍ നിന്ന് സഹസ്രാബ്ദങ്ങളായി മാറ്റിനിര്‍ത്തിയിരുന്ന മലയാളി വിഭാഗങ്ങള്‍ക്ക് ആദ്യമായി ഒരവസരം ഉണ്ടായി എന്നു ഞാന്‍ വിശ്വസിക്കുന്നു.

പക്ഷെ പൊതു മാദ്ധ്യമങ്ങളിലെ പോലെ തന്നെ ഒരു കടിഞ്ഞാണ്‍വ്യൂഹത്തിന്റെ പിടി മലയാളം ബ്ലോഗിലും നിലവിലുണ്ട് എന്നു മനസിലാക്കാല്‍ അധികം വൈകാതെ കഴിഞ്ഞു. പ്രത്യേകിച്ച് ജാതി-വര്‍ണ വിവേചന വിഷയങ്ങളേക്കുറിച്ചെഴുതുന്നത് അന്നു (2006) ബ്ലോഗില്‍ ടാബൂ ആയിരുന്നു. അത്തരം വിഷയങ്ങള്‍ക്ക്, ഒരു പക്ഷെ ബ്ലോഗിലെ അപ്പര്‍ സ്ട്രാറ്റയിലുള്ളവരുടെ മാനസികോല്ലാസം ഉണര്‍ത്താന്‍ കഴിയാഞ്ഞതോ അല്ലെങ്കില്‍ അത്തരം വിഷയങ്ങള്‍ അവരില്‍ ഉയര്‍ത്തിയ ഭയമോ ആയിരുന്നിരിക്കാം അതിന്റെ കാരണങ്ങള്‍ എന്നു കരുതുന്നു.. അത്തരം വിലക്കുകള്‍ കൂടാതെ അഥവ വ്യവസ്ഥാപിത ജാതി-മത-ദൈവ വിഷയങ്ങള്‍ക്ക് വേറിട്ട ചിന്തകള്‍ കൊണ്ടു വരുന്ന ബ്ലോഗുകളില്‍ തങ്ങളുടെ കാസ്റ്റ്-ക്ലാസ് കോണ്‍ഷ്യന്‍സിനെ തൃപ്തിപ്പെടുത്താനുതകുന്ന തീര്‍പ്പുകളുമായി അവര്‍ ഒറ്റക്കും കൂട്ടമായും എത്തിയിരുന്നു. ജാതിയേക്കുറിച്ച് പ്രത്യേകിച്ച് അവര്‍ണ കാഴ്ചപ്പാടില്‍ എഴുതുന്നവര്‍ വെറും അണ്ടന്മാരും അഴകോടന്മാരുമാണെന്നു പരത്തുന്ന ഒരു സവര്‍ണ ജാതി സ്വത്വത്തില്‍ അവര്‍ അഭിമാനം കൊണ്ടിരുന്നു. അതു പോലെ ജാതിയേക്കുറിച്ചെഴുതുന്നവര്‍ ഒക്കെ ജാതിഭ്രാന്തന്മാരാണ് എന്ന ധാരണയും നിലനിന്നിരുന്നു.

എന്നാല്‍ ഇന്ന് ആ അവസ്ഥ മാറി. ഇന്ന് ജാതിയേക്കുറിച്ചും മതത്തേക്കുറിച്ചും എഴുതുന്നതും അറിയുന്നതും ഒരാവശ്യമാണെന്ന് ഭൂരിപക്ഷവും അംഗീകരിക്കുന്നു എന്നാണ് തോന്നുന്നത്. അതോടെ ജാതി-മത-വര്‍ണങ്ങളുടെ ദേവ പരിവേഷത്തിന്റെ പേരില്‍ വളരെ ഭദ്രമായി ഒതുക്കി വച്ചിരുന്ന പല കാര്യങ്ങളും ബ്ലോഗുകളീല്‍ ചര്‍ച്ചക്കു വന്നു. തീര്‍ച്ചയായും ആ ചര്‍ച്ചകള്‍ ചിലര്‍ക്കു തലമുറകളായി ഭീതിയുടെയും അവസരമില്ലായ്മയുടെയും പേരില്‍ പുറത്തു പറയാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ പുറത്തു പറയാനും മറ്റുള്ളവര്‍ക്കതു മനസിലാകാനും അവസരമുണ്ടായി. എന്നാല്‍ മറുപക്ഷത്തിലുള്ളവര്‍ക്ക് തങ്ങളുടെ നിയന്ത്രണം വിട്ടു പോകുന്നതിലുള്ള വ്യസനവും അതുണ്ടാക്കിയിരിക്കാം

കൂട്ടത്തില്‍ പരയട്ടെ, ഈ സ്വതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നവരും ധാരാളമാണ്. ചിലതൊക്കെ സ്വന്തം ജാതി/മത ജാഡകള്‍ക്കു പരസ്യം പതിപ്പിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ അതിനെ എതിര്‍ക്കുന്നു. രണ്ടു വകകളിലും ഭാഷ മാന്യതയുടെ അതിര്‍ത്തികള്‍ കടന്നു പോക്കുക വിരളമല്ല.

എന്നാല്‍ എല്ലാ വ്യവസ്ഥാപിത മതങ്ങളും മനുഷ്യനെ ഒരു പോലെ അടിമത്വത്തിലേക്കു നയിക്കുന്നു എന്ന മതത്തില്‍ വിശ്വസിക്കുന്നവരും ബ്ലോഗിലുണ്ട്, അതു പോലെ മത-ജാതി വിഭാഗീയത ഒരു രാജ്യത്തെയോ ദേശത്തെയോ ഒരിക്കലും പുരോഗതിയിലേക്കു നയിക്കുകയില്ല എന്നു വിശ്വസിക്കുന്നവരും. അവരുടെ മതം പൊതുവെ മാനവികതയാണ്. സ്വന്തം വംശജാട പറഞ്ഞ് ആനപ്പുറത്തിരിക്കുന്നവര്‍ അവര്‍ക്കു തമാശയാകാനേ വഴിയുള്ളു. സത്യമാണവരുടെ അന്വേഷണം. ആ കൂട്ടത്തില്‍ പക്ഷെ പിന്നോക്കനും അധ:കൃതനും, നായരും മുസ്ലീമുമുണ്ട് എന്നുള്ളത് ഇന്നത്തെ കേരളത്തിന്റെ സാമൂഹ്യ-ജാതിരാഷ്ട്രീയ പശ്ചാത്തലത്തില്‍ ആശക്കു വക തരുന്നവയാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.

ചരിത്ര അന്വേഷണങ്ങളുടെ ആവശ്യങ്ങള്‍

വര്‍ണവിവേചനം നിലവില്‍ വരുത്തിയവരുടെ കണക്കില്‍ തന്നെ, കേരളത്തില്‍ ശൂദ്രവിഭാഗമായ ഒരു ജാതിയിലെ സ്ത്രീകള്‍ക്കും (പുരുഷമ്മാര്‍ക്കല്ല) മറ്റു വര്‍ണക്കാര്‍ക്കും നാടിന്റ് ഭൂസ്വത്തിന്റയും, സമ്പത്തിന്റയും സിംഹഭാഗം എങ്ങനെ കൈവന്നു, അതിലേക്കുള്ള മീന്‍സ് എന്തായിരുന്നു, ഭൂരിപക്ഷത്തിനു എങ്ങനെ ഒരു കൂരവച്ചു കയറിക്കിടക്കാനുള്ള ഭൂമിയില്‍ പോലും അവകാശമില്ലാതെയായി, അത്തരമൊരു അസന്തുലിത എക്കോണമി ദേശത്തിന്റെ സമ്പത്ത് വികസന പുരോഗതികളെ എങ്ങനെ ബാധിച്ചു? അത്തരമൊരു പശ്ചാത്തലം ആനുകാലിക തലമുറകളുടെ സാമൂഹ്യ, സാമ്പത്തിക, വൈകാരിക, മനോവ്യാപാരങ്ങളെ എങ്ങനെ ബാധിക്കുന്നു, അതിലെ ന്യായാന്യായങ്ങളെന്ത്? ഇതൊക്കെ റിസേര്‍ച്ചിനും അന്വേഷണങ്ങള്‍ക്കും വിഷയങ്ങളാണ്. അതു നായരുടെയോ ബ്രാഹ്മണന്റയോ ചരിത്രമല്ല, ദേശത്തിന്റെ ചരിത്രമാണ്. ഒരു ഭാഗത്ത് സ്വത്തുക്കളും റിസോഴ്സുകളും കുന്നു കൂടിയപ്പോള്‍ മറുഭാഗത്തതു അതു കുറയുകയാണുണ്ടായത്. അതില്‍ നിന്നുണ്ടായ അരാജകത്വം അഥവാ പോരായ്മകള്‍ എങ്ങനെ അവരുടെ ചരിത്രമാകാതിരിക്കും?


ഇതും ഇതുപോലെയുള്ള അനേക അന്വേഷണങ്ങളും നേരത്തേ ഇന്ത്യന്‍/കേരള വിദ്യാഭ്യാസത്തിന്റെ അന്വേഷണങ്ങളാകേണ്ടതായിരുന്നു.

ബ്രിട്ടീഷ് രാജിന്റെ കാലത്തെ എഴുത്തുകാരായിരുന്ന ഇ.എം.ഹോസ്റ്ററുടെയും, റുഡ്യാര്‍ഡ് കിപ്ലിംഗിന്റയും നോവലുകളില്‍ ഇന്ത്യന്‍ ജനതക്കു നേര്‍ക്കു സൃഷ്ടിച്ച വംശീയ വിവേചനം അനാ‍വരണം ചെയ്യുന്നത് ബ്രിട്ടന്റെ ഇന്നത്തെ തലമുറയിലുള്ള വിദ്യാര്‍ദ്ധികളാണ്. വംശീയ വിവേചനത്തിന്റെ സൂചനകള്‍ പോലും വെച്ചു പൊറുപ്പിക്കാന്‍ ലോകമിന്നു തയ്യാറാകുന്നില്ല എന്നതിന്റെ സൂചനയാണിത്.

ഇത്രയും എഴുതിയതിന്റെ ഉദ്ദേശം വിചിത്രകേരള ഉടമയുടെ ലക്ഷ്യം ശുദ്ധമായ ചരിത്രാന്വേഷണം ആയിരുന്നെന്നോ അല്ലെന്നോ പരാമര്‍ശിക്കുകയല്ല എന്നു പ്രത്യേകം പറയട്ടെ.

മറിച്ച്‍, കേരളത്തിലെ വ്യവസ്ഥാപിത മത -ജാതി -വംശീയ വാദികള്‍ക്കു പൊതുവെ മാറ്റത്തെയും വ്യക്തി സ്വാതന്ത്ര്യത്തേയും പോസിറ്റീവ് ആയിക്കാണാനുള്ള ഒരു പാരമ്പര്യമില്ല എന്നാണ്. അതു കൊണ്ടു തന്നെ ഒരു സ്വതന്ത്ര പ്രസിദ്ധീകരണമായ ബ്ലോഗ് അവരുടെ വരുതി മാറി പോകുന്ന സാഹചര്യത്തില്‍ അവരില്‍ ഭയമുളവാക്കാന്‍ കാരണമാകുന്നു. എന്നാല്‍ അതേ കേരളത്തില്‍ നിന്നു തന്നെ ക്രിയാത്മകമായും പുരോഗമനപരമായും ചിന്തിക്കുന്ന കുറെ ആളുകള്‍ ബ്ലോഗിനെ തങ്ങളുടെ അറിവിന്റയും അന്വേഷണത്തിന്റെയും പ്രകാശന ഉപാധിയായും കാണുന്നുണ്ട്. ചരിത്രത്തിന്റെയും ഭരണത്തിന്റയും വഴികള്‍ അപഥങ്ങളായിട്ടൂണ്ടെങ്കില്‍ അതിലേക്ക് അന്വേഷണങ്ങള്‍ തിരിയേണ്ടതായിട്ടുണ്ട്. അത്തര അന്വേഷണങ്ങള്‍ക്ക് നായര്‍ സംഘടന വേഴ്സസ് വിചിത്രകേരള ഉടമ കേസിന്റെ വിവക്ഷകള്‍ എന്തൊക്കെയാണ്? ചിലര്‍ക്കു ബ്ലോഗെഴുത്ത് ഉന്നതങ്ങളിലെ ഗോസിപ്പുകളും, വര്‍ണജാഡകളും ആഘോഷിക്കാനുള്ള ഉപാധികളായേക്കാം. പക്ഷെ ചരിത്ര പാര്‍ശ്വങ്ങളില്‍, ജനനത്തിന്റ‍, മാതാപിതാക്കളുടെ പേരില്‍, അധിക്ഷേപിക്കപ്പെട്ട്, വിവേചിക്കപ്പെട്ട്, ആത്മബലം കെടുത്തി, മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് സഹസ്രാബ്ബ്ദങ്ങളായി നഷ്ടപ്പെട്ടിരുന്ന ശബ്ദമാണ് ബ്ലോഗ്. ബ്ലോഗെഴുത്തു ദുരുപയോഗം ചെയ്യുന്നവരുണ്ടെങ്കില്‍ അവരും ബ്ലോഗിനെ ഭയക്കുന്നവരുണ്ടെങ്കില്‍ അവരും ഈ സത്യം ഇനിയെങ്കിലും അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

വാല്‍കഷണം -അല്പം വിദ്യാഭ്യാസം


മാതൃഭൂമി പത്രവാര്‍ത്തയനുസരിച്ച് ‘ഷൈനിന്റെ’ അറസ്റ്റ് IPC 153A വകുപ്പനുസരിച്ചാണ്.
എന്താണ് ഐ.പി.സി 153 എ അനുശാസിക്കുന്നത്

Section 153-A IPc states:
whoever
(a) by words, either spoken or written or by signs or by visible representations or otherwise promotes or attempts to promote on ground of religion, race, place of birth, residence, language, caste or community or any other ground whatsoever disharmony or feelings of enmity, hatred or illwill between different religious, racial, language or regional groups or castes or communities shall be punished with imprisonment……
















1.