Sunday, July 08, 2007

കേപ് ടൌണ്‍ (സൌത്താഫ്രിയ്ക) ലോക സ്ഞ്ചാരികളുടെ സ്വപ്നം ഭാഗം-5

ബൊക്കാപ്പു മ്യൂസിയം















സിഗ്നല്‍ മലയുടെ ചരിവില്‍ കേപ്‌-ടൗണ്‍ പട്ടണത്തെ ആകമാനം വീക്ഷിച്ചു നില്‍ക്കുന്ന ബൊക്കാപ്പ്‌ മ്യുസിയം സൗത്താഫ്രിയ്ക്കയുടെ അടിമച്ചരിത്രത്തിന്റെ മറ്റൊരുഭാഗം കാട്ടിത്തരുന്നു എന്നു പറഞ്ഞുകൊണ്ടാണല്ലോ കഴിഞ്ഞ ഭാഗം അവസാനിച്ചത്‌.


ആരായിരുന്നു ബൊക്കാപ്പിലെ ആ അടിമകള്‍?


അധിനിവേശമേല്‍പ്പിച്ച നിരാശ്രയത്വത്താല്‍, ചരിത്രത്തിന്റെ വഴിതെറ്റി സഞ്ചരിയ്കേണ്ടി വന്ന കുറെ ഹതഭാഗ്യരായിരുന്നു അവര്‍. കേപ്പിന്റെ കൊളോണിയല്‍ വികസനത്തിനായി, ഇന്‍ഡ്യ, സിലോണ്‍, ഇന്‍ഡോനേഷ്യ തുടങ്ങിയ യൂറോപ്യന്‍ കോളനികളില്‍ നിന്ന് ആളുകളെ അടിമകളാക്കി ഇങ്ങോട്ടു കൊണ്ടുവന്നിരുന്നു എന്ന് ഇതിനു മുന്‍പു സൂചിപ്പിച്ചിരുന്നുവല്ലോ


അവര്‍ പല ആചാരങ്ങളിലും മതങ്ങളിലും അനുഷ്ടാനങ്ങളിലും പെട്ടവരായിരുന്നു. എന്നാല്‍ ആ ആചാരങ്ങളില്‍ നിന്നും അനുഷ്ടാനങ്ങളില്‍ നിന്നും അവരെ വെട്ടിയകത്തി സേവന യോഗ്യരായ വെറും ശരീരങ്ങള്‍ മാത്രമാക്കുകയായിരുന്നു കേപ്പിലെ കൊളോണിയല്‍ യജമാനന്മരുടെ ലക്-ഷ്യം.










അതിനു വേണ്ടി അചാരങ്ങള്‍ മാത്രമല്ല, സ്വന്തം പേരു പോലും അടിമകള്‍ക്ക്‌ അവര്‍ നിഷേധിച്ചു. അതു പോലെ വിവാഹവും മറ്റു സാമൂഹ്യ വ്യവസ്ഥകളും. വ്യവസ്ഥകളില്ലാതെ കന്നുകാലികളേപ്പോലെ അവര്‍ ഇണചേര്‍ന്നു. അതില്‍ ജനിച്ച ജന്മങ്ങളെ അവര്‍ക്കറിയാമായിരുന്ന ഒരേ ഒരു രക്ഷകര്‍ത്താവായ അമ്മയില്‍ നിന്നു മാറ്റി നിര്‍ത്തി. അമ്മയുടെ സ്നേഹം അവരിലെ മനുഷ്യത്വത്തിന്റെ ഉറവകള്‍ തേടി അലഞ്ഞെങ്കിലോ എന്നു ഭയന്ന്.


ഈ അടിമവ്യവസ്ഥ ഏതാണ്ടു മൂന്നു നൂറ്റണ്ടുകളോളം തുടര്‍ന്നിട്ടുണ്ടാവാം.


1834ല്‍ അടിമക്കച്ചവടം ലോകവ്യാപകമായി നിരോധിച്ചതോടെ സൗത്താഫ്രിയ്ക്കയിലെ അടിമകളേയും കൊളോണിയന്‍ യജമാനന്മാര്‍ക്കു സ്വതന്ത്രരാക്കേണ്ടി വന്നു.


കാലില്‍ നിന്നും കഴുത്തില്‍ നിന്നും അടിമത്വത്തിന്റെ അടയാളങ്ങള്‍ ഈരിവിട്ടതൊഴികെ മാനവിക ചൈതന്യത്തിന്റെ കണിക പോലും ‍ ബാക്കിയില്ലാതിരുന്ന അവരില്‍ ആത്മീയതയുടെ കൈത്തിരിയുമയി കടന്നു വന്നതായിരുന്നു അവര്‍ക്കിടയിലേക്ക് ഇസ്ലാം മതം.


അതിനു മുന്‍പേ ഇസ്ലാം കേപ്പില്‍ ശക്തമായിരുന്നു. പതിനഞ്ചാം നൂറ്റണ്ടില്‍ ഇന്‍ഡോനേഷ്യയിലും മലയന്‍ ആര്‍ച്ചിപെലാഗോയിലും മുസ്ലീംങ്ങള്‍ ഡച്ച്‌ അധിനിവേശത്തെ എതിര്‍ത്തപ്പോള്‍ അവരെ നാടു കടത്തി അയച്ചിരുന്നതു കേപ്പിലേക്കായിരുന്നു. കാലക്രമേണ സ്വതന്ത്രരായതിനു ശേഷം അവരും കേപ്പില്‍ സ്ഥിരതാമസമായി. അവരുടെയും, അവരില്‍ നിന്ന് ഇസ്ലാം മതം സ്വികരിച്ച അടിമകളുടെയും പിന്‍-ഗാമികളാണ്‌ ഇന്നു ബൊക്കാപ്പില്‍ താമസിയ്ക്കുന്ന കേപ്‌ മുസ്ലീങ്ങള്‍. ഇവര്‍ പൊതുവെ കേപ്‌ മലൈകള്‍ എന്നാണ് ഇന്നറിയപ്പെടുന്നത്‌.


അടിമവേല കൂടാതെ, കേപ്പിന്റെ വ്യാപാര വ്യവസായ രംഗങ്ങളിലും സജ്ജീവമായി പങ്കെടുത്ത് അതിന്റെ കൊളോണിയല്‍ സമ്പത്തു വളര്‍ത്തി ഇന്നത്തെ നിലയിലാക്കുന്നതില്‍ കേപ് മലൈകള്‍ വഹിച്ച പങ്ക് അതി പ്രധാനമാണ്. കൂടാതെ രാജ്യത്തിന്റെ പ്രാചീന പാചകരീതികള്‍ എന്നപേരില്‍ സൗത്താഫ്രിയ്ക്ക ഇന്നവകാശപ്പെടുന്നത്‌ കേപ്പ്‌-മലൈ പാചകരീതികള്‍ ആണ്‌.


ബൊക്കാപ്പ്‌ മ്യൂസിയത്തിന്റെ പ്രദര്‍ശന ഹാളില്‍, അടുത്ത കാലം വരെ ചരിത്രം അറിയാതെ കിടന്നിരുന്ന മലയ്‌ പൂര്‍വീകരുടെ കുറെ തെളിയാത്ത കൂട്ടചിത്രങ്ങള്‍ കാണാം.


ആ ചിത്രങ്ങളില്‍ നോക്കി നിന്നപ്പോള്‍ അസ്വസ്ഥമായ മനസു ചോദിച്ചു, പുറത്ത്‌ ഊതിയടിയ്ക്കുന്ന കാറ്റിന്റെ മര്‍മരങ്ങളില്‍ ഇപ്പോഴും ഓളിഞ്ഞിരിപ്പില്ലേ അവരുടെ നിലവിളികള്‍,... ആ തെളിയാത്ത ചിത്രങ്ങളില്‍ ആരെങ്കിലുമൊക്കെ അറിഞ്ഞു കൂടാത്ത പൂര്‍വ്വീക ബന്ധുക്കളോ, ദേശക്കാരോ‍ ആയിരിയ്ക്കില്ലേ.....?

5 comments:

മാവേലികേരളം(Maveli Keralam) said...

ബൊക്കാപ്പ്‌ മ്യൂസിയത്തിന്റെ പ്രദര്‍ശന ഹാളില്‍, അടുത്ത കാലം വരെ ചരിത്രം അറിയാതെ കിടന്നിരുന്ന മലയ്‌ പൂര്‍വീകരുടെ കുറെ തെളിയാത്ത കൂട്ടചിത്രങ്ങള്‍ കാണാം.


ആ ചിത്രങ്ങളില്‍ നോക്കി നിന്നപ്പോള്‍ അസ്വസ്ഥമായ മനസു ചോദിച്ചു, പുറത്ത്‌ ഊതിയടിയ്ക്കുന്ന കാറ്റിന്റെ മര്‍മരങ്ങളില്‍ ഇപ്പോഴും ഓളിഞ്ഞിരിപ്പില്ലേ അവരുടെ നിലവിളികള്‍,... ആ തെളിയാത്ത ചിത്രങ്ങളില്‍ ആരെങ്കിലുമൊക്കെ അറിഞ്ഞു കൂടാത്ത പൂര്‍വ്വീക ബന്ധുക്കളോ, ദേശക്കാരോ‍ ആയിരിയ്ക്കില്ലേ.....?

chithrakaran ചിത്രകാരന്‍ said...

പ്രിയ മാവേലി,

താങ്കളുടെ കേപ്‌ ടൌണ്‍ വിവരണം മനുഷ്യന്റെ സ്വാര്‍ത്ഥതയുടെയും, ക്രൂരതയുടെയും,ദയനീയതയുടെയും മുഖങ്ങള്‍ മണ്ണില്‍ നിന്നും ഒപ്പിയെടുക്കുംബോള്‍, കേപ്‌ ടൌണ്‍ ഒരിക്കലും ഓര്‍മ്മയുടെ മൂലയിലേക്ക്‌ തള്ളി നീക്കാനാകാത്ത സ്ഥലമായിത്തീരുന്നു.
അടിമത്വത്തിന്റെ മൃഗീയമായ കഥകള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും സംബരിക്കപ്പെടെണ്ടതും പൊതുജന ശ്രദ്ധയില്‍ അവതരിപ്പിക്കപ്പെടെണ്ടതും മനുഷ്യ സംസ്കാരത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണ്‌. മനുഷ്യ മൃഗീയതക്കെതിരെ മനസ്സാക്ഷി ഉണര്‍ത്തിവെക്കാന്‍ ആ അനുഭവ പാഠങ്ങള്‍ക്കു മാത്രമേ കഴിയു എന്നാണു ചിത്രകാരന്‍ കരുതുന്നത്‌.

മവേലിക്ക്‌ ചിത്രകാരന്റെ പ്രണാമം.

മാവേലി കേരളം said...

ചിത്രകാരാ

വീണ്ടും വന്നതിനും എന്റെ പോസ്റ്റിങ്ങിന്റ് കൃത്യമായ അവലോകനത്തിനും നന്ദി. നമസ്കാരം.

Inji Pennu said...

മാവേലി കേരളം. വളരെ നല്ല കുറിപ്പും. ലേഖന പരമ്പര ഗംഭീരം!

“അതിനു വേണ്ടി അചാരങ്ങള്‍ മാത്രമല്ല, സ്വന്തം പേരു പോലും അടിമകള്‍ക്ക്‌ അവര്‍ നിഷേധിച്ചു.“

മുന്‍പൊക്കെ ബോമ്പേ മുമ്പായ് ആക്കുമ്പോഴൊന്നും അതിന്റെ സാംഗത്യം മനസ്സിലാവില്ലായിരുന്നു.പിന്നീടാണ് പേരുകളില്‍ നിന്നുപോലും തുടങ്ങുന്ന അടിമത്വത്തെക്കുറിച്ച് ബോധവതിയായത്? പേര് പോലും കാലിലെ ചങ്ങലകള്‍ക്ക് ഭാരം കൂട്ടുമെന്ന് മനസ്സിലായത്!

മാവേലി കേരളം said...

പ്രിയ ഇഞ്ചീ

ആസ്വാദനത്തിന് അതിരറ്റ സന്തോഷം.

വന്നതില്‍ അതിലും അന്തോഷം.